നെയ്‌റോബി : ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥി എന്ന് കരുതപ്പെടുന്ന പ്രിസില്ല സിറ്റിയേനി അന്തരിച്ചു. 99 വയസായിരുന്നു. കെനിയയിലെ വസതിയിൽ വച്ചായിരുന്നു പ്രിസില്ലയുടെ അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ പ്രിസില്ലയ്ക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടതായി ചെറുമകൻ പറയുന്നു. 12 വയസുള്ള തന്റെ സഹപാഠിയ്ക്കൊപ്പം അടുത്താഴ്ച ആരംഭിക്കാനിരിക്കുന്ന ഫൈനൽ പരീക്ഷകൾക്കുള്ള തയാറെടുപ്പിലായിരുന്നു പ്രിസില്ല. യുനെസ്കോയുടെ അഭിനന്ദനം നേടിയ പ്രിസില്ലയുടെ ജീവിതം സിനിമയായിട്ടുണ്ട്.
കെനിയയിൽ ബ്രിട്ടീഷുകാരുടെ ഭരണകാലയളവിലാണ് പ്രിസില്ലയുടെ ജനനം. രാജ്യത്തെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് പ്രിസില്ല സാക്ഷിയായി. പഠനം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് പ്രിസില്ല എന്നും പ്രചോദനമായിരുന്നു. തന്റെ നാട്ടിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ പെൺകുട്ടികൾക്കും പഠനം അനിവാര്യമാണെന്ന സന്ദേശം കൂടി പ്രിസില്ല തന്റെ ജീവിതത്തിലൂടെ കാട്ടിത്തന്നു.
2010ലാണ് ലീഡേഴ്സ് വിഷൻ പ്രിപറേറ്ററി സ്കൂളിൽ പ്രിസില്ല ചേർന്നത്. ഇതിനൊപ്പം 65 വർഷത്തോളം റിഫ്റ്റ് വാലിയിൽ തന്റെ എൻഡാലറ്റ് ഗ്രാമത്തിൽ വീടുകളിൽ സഹായി ആയും പ്രിസില്ല ജോലി ചെയ്തു. 2015ൽ പ്രിസില്ല എഴുതാനും വായിക്കാനും പഠിച്ചു. കുട്ടിക്കാലത്ത് ജീവിത സാഹചര്യങ്ങളോട് പടവെട്ടുമ്പോൾ പ്രിസില്ലയ്ക്ക് പഠിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. എന്നാൽ എന്നെങ്കിലും ഒരിക്കൽ താൻ വിദ്യാഭ്യാസം നേടുമെന്ന അടങ്ങാത്ത ആഗ്രഹം പ്രിസില്ല മനസിൽ കൊണ്ടുനടന്നു. സ്കൂളിൽ പോകാൻ മടിക്കുന്ന കുട്ടികളെ ഉപദേശിക്കുന്നതും പ്രിസില്ലയുടെ പതിവായിരുന്നു.
കലെൻജിൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥമാക്കുന്ന ' ഗോഗോ " എന്ന പേരിലാണ് പ്രിസില്ല തന്റെ നാട്ടിൽ അറിയപ്പെട്ടിരുന്നത്. ' ഗോഗോ " എന്ന പേരിൽ ഫ്രഞ്ച് ഭാഷയിലാണ് പ്രിസില്ലയുടെ ജീവിതം സിനിമയായത്.
സിനിമ റിലീസ് ആയതിന് പിന്നാലെ ഫ്രാൻസ് സന്ദർശിക്കാൻ അവസരം ലഭിച്ച പ്രിസില്ല ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പത്നി ബ്രിജിറ്റ് മാക്രോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രായം ഏറിയെന്ന് കാട്ടി പഠിക്കാൻ മടിക്കുന്നവരോട് തന്നെ ഉദാഹരണമാക്കാൻ പ്രിസില്ല പറഞ്ഞിരുന്നു. ആദ്യം സ്കൂൾ അധികൃതർ പ്രിസില്ലയ്ക്ക് പ്രവേശനം നൽകാൻ മടിച്ചെങ്കിലും പ്രിസില്ലയുടെ അർപ്പണബോധം മനസിലാക്കി പിന്തുണ നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |