ക്വാലാലംപ്പൂർ: മലേഷ്യയിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാവത്തിന് പിന്നാലെ പരമാവധി പിന്തുണ നേടി അധികാരത്തിലേറാനുള്ള അവസാന നിമിഷ ചർച്ചകൾ ഊർജിതമാക്കി പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹിമും മുൻ പ്രധാനമന്ത്രി മുഹിയിദ്ദീൻ യാസിനും. പാർട്ടി നേതാക്കൾക്കും സഖ്യകക്ഷികളുടെ തലവൻമാർക്കും തങ്ങളുടെ പ്രധാനമന്ത്രി നോമിനിയെ നിർദ്ദേശിക്കാൻ മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുള്ള അനുവദിച്ച സമയപരിധി ഇന്ന് ഇന്ത്യൻ സമയം രാവിലെ 11.30ന് അവസാനിക്കും.
222 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 112 സീറ്റാണ്. അൻവർ ഇബ്രാഹിമിന്റെ ' പകതൻ ഹരാപൻ " സഖ്യത്തിന് നിലവിൽ 82 സീറ്റുകളുണ്ട്. മുഹിയിദ്ദീൻ യാസിന്റെ ' 'പെരികതൻ നാഷണൽ' സഖ്യത്തിന് 73 സീറ്റും.
മുഹിയിദ്ദീൻ യാസിന്റെ സഖ്യത്തിനാണ് നിലവിൽ പിന്തുണ കൂടുതൽ. സഖ്യം ഭൂരിപക്ഷത്തിന് വേണ്ട 112 എം.പിമാരുടെ പിന്തുണ ഉറപ്പാക്കിയെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച എം.എൽ.എമാരുടെ പ്രഖ്യാപനം നാഷണൽ പാലസിന് കൈമാറിയെന്ന് സഖ്യത്തിന്റെ സെക്രട്ടറി ജനറൽ ഹംസ സൈനുദ്ദീൻ പറഞ്ഞു.
പിന്തുണ ഉറപ്പാക്കുന്നതിൽ അൻവർ സഖ്യം പരാജയപ്പെട്ടാൽ മലേഷ്യയുടെ പത്താം പ്രധാനമന്ത്രിയായി മുഹിയിദ്ദീൻ യാസിനെ തിരഞ്ഞെടുക്കും. വെറും 30 സീറ്റിൽ ഒതുങ്ങിയ പ്രധാനമന്ത്രി ഇസ്‌മയിൽ സാബ്രി യാക്കോബിന്റെ ഭരണമുന്നണിയായ 'ബാരിസാൻ നാഷണൽ' സഖ്യവും മുഹിയിദ്ദീനെ പിന്തുണച്ചേക്കും.
തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണായക കിംഗ് മേക്കറാണ് ബാരിസാൻ നാഷണൽ. ബാരിസാൻ നാഷണൽ അൻവർ സഖ്യവുമായി കൈക്കോർക്കാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. ബാരിസാൻ നാഷണലിലെ ചില നേതാക്കളെ കണ്ട് സഖ്യ സാദ്ധ്യത ചർച്ച ചെയ്തെന്ന് ഇന്നലെ അൻവർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |