കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലെ സഖ്യം മുന്നേറ്റം തുടരുന്നു. ഫലംപ്രഖ്യാപിച്ച 65 സീറ്റുകളിൽ 40 എണ്ണവും സഖ്യം നേടി. ഇതിൽ 25 സീറ്റ് നേപ്പാളി കോൺഗ്രസിന്റേതാണ്. 31 സീറ്റിൽ ഇവർ ലീഡ് ചെയ്യുന്നു.
സഖ്യകക്ഷികളായ സി.പി.എൻ - മാവോയിസ്റ്റ് സെന്റർ - 7, സി.പി.എൻ - യൂണിഫൈഡ് സോഷ്യലിസ്റ്റ് - 6, രാഷ്ട്രീയ ജനമോർച്ച, ലോകതാന്ത്രിക് സമാജ്‌വാദി പാർട്ടി എന്നിവർ - 1 സീറ്റുകൾ വീതം നേടി. സി.പി.എൻ - മാവോയിസ്റ്റ് സെന്ററും സി.പി.എൻ - യൂണിഫൈഡ് സോഷ്യലിസ്റ്റും 10ഉം 5ഉം സീറ്റുകളിൽ വീതം ലീഡ് ചെയ്യുന്നു.
അതേ സമയം, എതിരാളികളായ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ 15 സീറ്റുകൾ നേടി. 29 സീറ്റുകളിൽ ഇവർ ലീഡ് ചെയ്യുന്നു. സഖ്യകക്ഷികളായ രാഷ്ട്രീയ പ്രചതന്ത്ര പാർട്ടി, ജനതാ സമാജ്‌വാദി പാർട്ടി എന്നിവർ യഥാക്രമം 2,1 സീറ്റുകൾ വീതം നേടി. പുതുതായി രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി 5 സീറ്റുകൾ നേടി. 4 എണ്ണത്തിൽ ഇവർ ലീഡ് ചെയ്യുന്നു.
275 അംഗ നേപ്പാൾ പാർലമെന്റിൽ 165 സീറ്റിലാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. 110 സീറ്റിൽ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒറ്റയ്ക്ക് ഒരു പാർട്ടി ഭൂരിപക്ഷം തികയ്ക്കില്ലെങ്കിലും നേപ്പാളി കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |