ബീജിംഗ്: കൊവിഡ് നിയന്ത്രണം കാരണം രാജ്യത്ത് ശക്തമാകുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ചൈനീസ് ഭരണകൂടം നടപടി തുടങ്ങി. ഷാങ്ങ്ഹായിയിൽ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പൊലീസുമായി ഒരു വിഭാഗം ഏറ്റുമുട്ടി. പ്രസിഡന്റ് ഷീ ജിൻപിംഗിനെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും പുറത്താക്കണമെന്ന് ചിലർ മുദ്രാവാക്യം വിളിച്ചു. ഇന്നലെ പുലർച്ചെ ഇവിടെ ഏതാനും പേർ അറസ്റ്റിലായി. മറ്റ് ചൈനീസ് നഗരങ്ങളിലും അറസ്റ്റുകൾ റിപ്പോർട്ട് ചെയ്തു.
ഗൂഢ ലക്ഷ്യങ്ങളോടെയുള്ള ശക്തികൾ രാജ്യത്ത് വിദ്വേഷം ആളിക്കത്തിക്കുകയാണെന്ന് ചൈന ആരോപിച്ചു. ചൈനീസ് സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വ്യാപകമായി സെൻസർ ചെയ്യുന്നുണ്ട്. ഞായറാഴ്ച ഷാങ്ങ്ഹായിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ബി.ബി.സിയുടെ മാദ്ധ്യമ പ്രവർത്തകൻ എഡ് ലോറൻസിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. എന്നാൽ അറസ്റ്റിലായ വ്യക്തി മാദ്ധ്യമ പ്രവർത്തകനാണെന്ന് പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും രേഖകൾ കാണിച്ചില്ലെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. കൊവിഡിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിലും നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ഷാങ്ങ്ഹായിയും ബീജിംഗും ഉൾപ്പെടെയുള്ള ചൈനീസ് നഗരങ്ങൾ ഇന്നലെ വൻ സുരക്ഷാ വലയത്തിനുള്ളിലായിരുന്നു. പലയിടത്തും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ഇതിനിടെ ഷിൻജിയാംഗ് മേഖലയിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ അധികൃതർ ഇളവുകൾ പ്രാബല്യത്തിൽ വരുത്തി. ഷിൻജിയാംഗ് സ്വദേശികൾക്ക് ഇന്ന് മുതൽ അതത് ജില്ലകൾക്കുള്ളിൽ ബസ് യാത്ര നടത്താം.
ലോ - റിസ്ക് സോണുകളിൽ അവശ്യ സേവനങ്ങൾക്ക് 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. പൊതുഗതാഗതം പുനഃസ്ഥാപിക്കും. കഴിഞ്ഞ വ്യാഴാഴ്ച ഇവിടുത്തെ ഉറുംചി നഗരത്തിൽ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഓഗസ്റ്റ് ആദ്യം മുതൽ കെട്ടിടം ഭാഗിക ലോക്ക്ഡൗണിലായിരുന്നതിനാൽ താമസക്കാർക്ക് കൃത്യസമയത്ത് പുറത്തുകടക്കാനായില്ലെന്നാണ് ആരോപണം. നിലവിൽ പ്രതിഷേധങ്ങൾ ആളിക്കത്താൻ കാരണം ഈ സംഭവമാണ്. അതിനിടെ ഞായറാഴ്ച രാജ്യത്ത് 40,347 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായും ഇതിൽ 36,525 പേർക്ക് രോഗലക്ഷണങ്ങളില്ലെന്നും നാഷണൽ ഹെൽത്ത് കമ്മിഷൻ ഇന്നലെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |