കൊളംബോ: ശ്രീലങ്കയിലെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കുമായി ചൈന 10.6 ദശലക്ഷം ലിറ്റർ ഡീസൽ നൽകും. തുടർന്ന് ഡീസലുമായി ചൈനീസ് എണ്ണ ടാങ്കർ ശ്രീലങ്കൻ തീരത്തെത്തി. 2,32,749 കർഷകർക്ക് 3,42,266 ഹെക്ടർ നെൽവയലുകളിലെ വിളവെടുപ്പിനും, 40 അടിക്ക് താഴെ നീളമുള്ള 3,796 മത്സ്യബന്ധ ബോട്ടുകൾക്കുമായാണ് സഹായം.
ഇത് സംബന്ധിച്ച കൈമാറ്റ സർട്ടിഫിക്കറ്റിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.
ഡീസൽ വിതരണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഒരു ഹെക്ടർ കൃഷിഭൂമിക്ക് 20 ലിറ്റർ, ഒരു ബോട്ടിന് 1,000 ലിറ്റർ എന്ന അനുപാതത്തിലാണ് ഡീസൽ നൽകുന്നതെന് ശ്രീലങ്കയിലെ ചൈനീസ് എംബസി അറിയിച്ചു. ശ്രീലങ്കയിലെ കടൽ വെള്ളരി ഫാമുകളിൽ ചൈന നിക്ഷേപം നടത്തുന്നുവെന്ന റിപ്പോർട്ടിനിടെയാണ് സൗജന്യ ഡീസൽ വിതരണം.
കടൽ വെള്ളരി ശ്രീലങ്കയിൽ നിന്ന് കയറ്റുമതി ചെയ്യാൻ ചൈന പദ്ധതിയിടുന്നു. ചൈനയുടെ പദ്ധതികൾ തങ്ങളുടെ ഉപജീവനമാർഗ്ഗത്തെയും ആവാസവ്യവസ്ഥയേയും ബാധിക്കുമെന്ന് കാട്ടി ഒരു വിഭാഗം കർഷകർ പ്രതിഷേധത്തിലാണ്. ആഴം കുറഞ്ഞ തീരമേഖലകളിൽ വേലിക്കെട്ടിയാണ് കടൽ വെള്ളരി ഫാമുകൾ ഒരുക്കുന്നത്.
എന്നാൽ ഈ വേലികൾ മത്സ്യങ്ങളെയും മറ്റ് സമുദ്ര ജീവികളെയും തടയുകയും പ്രാദേശിക മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഫാമുകളുടെ എണ്ണം കൂടുന്നത് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾക്ക് വെല്ലുവിളിയായിരിക്കുകയാണ്.
കടൽ വെള്ളരി
വെള്ളരി പോലെ സിലിണ്ടർ ആകൃതിയിൽ കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ചെറുജീവി
പരമ്പരാഗത ചൈനീസ് ചികിത്സയിൽ കടൽ വെള്ളരിക്ക് നിരവധി സാദ്ധ്യത
കടൽ വെള്ളരി ആയുസ് കൂട്ടുമെന്ന് ചൈനീസ് വൈദ്യശാസ്ത്രത്തിൽ പരാമർശം
കടൽ വെള്ളരി കൊണ്ടുള്ള വിഭവങ്ങളും ചൈനയിൽ ജനപ്രിയം
അന്താരാഷ്ട്ര മാർക്കറ്റിൽ കടൽ വെള്ളരിക്ക് വളരെ ഡിമാൻഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |