ന്യൂയോർക്ക് : ഇന്ന് പലമേഖലകളിലും റോബോട്ടുകളുടെ സാന്നിദ്ധ്യം കൂടുകയാണ്. മനുഷ്യരുടെ ജോലി എളുപ്പമാക്കാനാണ് റോബോട്ടുകളുടെ സഹായം തേടുന്നത്. എന്നാൽ റോബോട്ടുകൾക്കിടെയിൽ ഏറ്റവും അപകടകാരികളാണ് ' കില്ലർ റോബോട്ടുകൾ". മാരക നിർമ്മിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റർലിജൻസ് ) ആയുധങ്ങളായ ഇവയുടെ ഉപയോഗം ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കില്ലർ റോബോട്ട് എന്ന് കേൾക്കുമ്പോൾ മനുഷ്യന്റെ രൂപത്തിൽ ആറടി പൊക്കമുള്ള കരുത്തരായ റോബോട്ടുകളെയൊക്കെ മനസിൽ വരുമെങ്കിലും നിലവിൽ ശരിക്കും അവയുടെ രൂപം അങ്ങനെയല്ല. ചിലപ്പോൾ ഒരു ചെറിയ പെട്ടിയുടെ രൂപവും വലിപ്പവും മാത്രമേ കാണൂ ഇവയ്ക്ക്. സിനിമകളിലൊക്കെ കാണുന്ന പോലെ പ്രോഗ്രാം ചെയ്ത ചിപ്പുകളുടെ നിയന്ത്രണത്തിൽ സ്വയം തീരുമാനങ്ങളെടുക്കുന്ന ഭീകരൻമാരായ കില്ലർ റോബോട്ടുകൾ അല്ല ഇവ. എന്നാൽ മനുഷ്യ ഇടപെടൽ ഇല്ലാതെ ലക്ഷ്യങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശേഷിയുള്ള മാരക ഓട്ടണോമസ് ആയുധങ്ങളാണിവ. നിലവിൽ പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്നവ ഇവ മനുഷ്യന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ സാൻഫ്രാൻസിസ്കോ പൊലീസിൽ കില്ലർ റോബോട്ടിനെ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുകയാണ് അധികൃതർ. ഇതനുസരിച്ച് അപകടകരമായ സന്ദർഭങ്ങളിൽ സ്ഫോടക വസ്തുക്കളടക്കം ഘടിപ്പിച്ച റോബോട്ടുകളെ വിന്യസിക്കാനും മറ്റ് വഴികളില്ലെങ്കിൽ അവ ഉപയോഗിച്ച് കുറ്റവാളികളെ കൊല്ലാനും പൊലീസിന് കഴിയും. ഇത്തരം റോബോട്ടുകളെ നിലവിൽ സാൻഫ്രാൻസിസ്കോ പൊലീസിൽ ഉപയോഗിക്കുന്നില്ല. എന്നാൽ മാരക ശക്തി പ്രയോഗിക്കാൻ ശേഷിയുള്ള റോബോട്ടുകളെ ഭാവിയിൽ വിന്യസിക്കാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. അക്രമാസക്തമോ സായുധമോ അപകടകരമോ ആയ വസ്തുക്കളെ ഉൾക്കൊള്ളുന്ന ഘടനകളെ തകർക്കാൻ സ്ഫോടക വസ്തുക്കൾ സജ്ജീകരിച്ച റോബോട്ടുകളെ ഉപയോഗിക്കാനാകുമെന്ന് കരുതുന്നു. ജീവന് ഭീഷണിയായ ആയുധധാരികൾക്കും ക്രിമിനലുകൾക്കും എതിരെയും കില്ലർ റോബോട്ടുകളെ ഉപയോഗിച്ചേക്കും. എന്നാൽ അത്രയ്ക്കും തീവ്രമായ ഘട്ടിത്തിലെത്തുമ്പോൾ മാത്രം. ബദൽ മാഗങ്ങളെല്ലാം പരാജായപ്പെട്ടാൽ മാത്രമേ പൊലീസ് കില്ലർ റോബോട്ടുകളെ അവലംബിക്കാവൂ എന്നാണ് കഴിഞ്ഞ ബുധനാഴ്ച പാസാക്കിയ ബില്ലിൽ പറയുന്നത്. ഇത് ഇനി മേയർ കൂടി അംഗീകരിക്കണം. തിരഞ്ഞെടുത്ത ഏതാനും ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമേ അവയെ ഉപയോഗിക്കാനുള്ള അനുമതി നൽകാനാകൂ. മാരക റോബോട്ടുകളുടെ മറ്റ് രൂപങ്ങൾ യു.എസിന്റെ പല ഭാഗത്തും ഉപയോഗത്തിലുണ്ട്. 2016ൽ ടെക്സസിലെ ഡാലസിൽ രണ്ട് പൊലീസുകാരെ കൊല്ലുകയും നിരവധി പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ഒരു ആയുധധാരിയെ സ്ഫോടക വസ്തു ഘടിപ്പിച്ച റോബോട്ടിനെ ഉപയോഗിച്ച് പൊലീസ് വധിച്ചിരുന്നു. മനുഷ്യന്റെ സാന്നിദ്ധ്യത്തിന് പകരം നിർമ്മിതബുദ്ധിയുടെ സാദ്ധ്യതകൾക്ക് മുൻഗണന നൽകിയുള്ള സാങ്കേതികവിദ്യകൾ പ്രതിരോധ മേഖലയിൽ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന ഗവേഷണങ്ങൾ യു.എസിലടക്കം സജീവമാണ്. അതിസങ്കീർണായ സാഹചര്യങ്ങളിൽ ഇത്തരം ആയുധങ്ങൾക്ക് മനുഷ്യനേക്കാൾ കൂടുതൽ കൃത്യതയോടെ കാര്യങ്ങൾ ഗ്രഹിക്കാനും തീരുമാനങ്ങളെടുക്കാനും വേഗത്തിൽ പ്രവർത്തിക്കാനും കഴിയുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |