കീവ്:യുക്രെയിനു മേൽ റഷ്യ നടത്തിയ വൻ മിസൈൽ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും ഊർജ്ജ നിലയങ്ങൾ തകരുകയും ചെയ്തു. അടിയന്തരമായി വൈദ്യുതി വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു. കേടുപാടുകൾ പരിഹരിക്കുന്നതിനാൽ നിരവധി പ്രദേശങ്ങളിൽ വീണ്ടും അടിയന്തര വൈദ്യുതി വിച്ഛേദിക്കലുകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി ജനങ്ങൾക്ക് നൽകി. നിരവധി വീടുകൾ നശിച്ചു.നാല് പേർ കൊല്ലപ്പെട്ടു. അദ്ദേഹം അറിയിച്ചു. റഷ്യ അയച്ച 70ഓളം മിസൈലുകളിൽ ഭൂരിഭാഗവും വെടിവച്ചിട്ടതായി യുക്രെയിൻ അവകാശപ്പെട്ടു. എട്ടാഴ്ചയ്ക്കിടെ യുക്രെയിനു മേൽ റഷ്യ നടത്തുന്ന എട്ടാമത്തെ കൂറ്റൻ മിസൈൽ ആക്രമണമാണിത്.
മുമ്പുണ്ടായ ആക്രമണത്തിൽ തകർന്ന വൈദ്യുത ബന്ധങ്ങൾ പുനഃസ്ഥാപിക്കാനിരിക്കെയാണ് വീണ്ടും മിസൈൽ ആക്രമണം. യുക്രെയ്നിൽ നിലവിൽ പല പ്രദേശങ്ങളിലെയും താപനില പൂജ്യത്തിന് താഴെയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതിയും വെള്ളവും ഇല്ലാതെ തണുപ്പിൽ ബുദ്ധിമുട്ടുന്നത്. ഹൈപ്പോതെർമിയ ബാധിച്ച്ആളുകൾ മരിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
വൈദ്യുതി പുനഃസ്ഥാപിച്ച് പഴയ പോലയാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സെലൻസ്‌കി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. വിന്നിറ്റ്സിയ, കൈവ്, സൈറ്റോമിർ, ഡിനിപ്രോപെട്രോവ്സ്‌ക്, ഒഡെസ, ഖ്‌മെൽനിറ്റ്സ്‌കി, ചെർകാസി എന്നീ മേഖലകളിലാണ് വൈദ്യുതി പ്രതിസന്ധി കൂടുതൽ ബാധിച്ചത്. അയൽരാജ്യമായ മോൾഡോവയിലും വൈദ്യുതി വിതരണം തടസപ്പെട്ടു. റഷ്യയുടെ നടപടികൾ യുക്രെയ്നിന് മാത്രമല്ല, ലോകത്തിനു തന്നെ ഭീഷണിയാണെന്ന് തെളിയിക്കുന്ന സംഭവമാണിതെന്ന് സെലെൻസ്‌കി പറഞ്ഞു.
യുക്രെയിൻ എനർജി ഇൻഫ്രാസ്ട്രക്ചറിനെ എങ്ങനെ പിന്തുണയ്ക്കാമെന്ന് ചർച്ച ചെയ്യാൻ ഓയിൽ ആൻഡ് ഗ്യാസ് എക്സിക്യൂട്ടീവുകളുമായി വ്യാഴാഴ്ച ഒരു വെർച്വൽ മീറ്റിംഗ് നടത്തുമെന്ന് അമേരിക്ക അറിയിച്ചു.
ചില സ്ഥലങ്ങളിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരായതിനെ തുടർന്ന് ഒക്ടോബർ ആദ്യം മുതൽ റഷ്യ യുക്രെയിന്റെ ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കുകയാണ്.
മദ്ധ്യ യുക്രെയ്നിലെ കൈവ്, വിന്നിറ്റ്സിയ, തെക്ക് ഒഡെസ, വടക്ക് സുമി എന്നിവിടങ്ങളിലെ ഊർജ്ജ പ്ലാന്റുകളിലും മിസൈലുകൾ പതിച്ചതായി അധികൃതർ പറഞ്ഞു. നവംബർ 23ന് ഊർജ്ജ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിന് ശേഷം നടന്ന വൈദ്യുത വിച്ഛേദിക്കലുകളിൽ നിന്ന് തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു യുക്രെയിൻ.
അതിനിടെ,മിസൈലുകളിൽ 60 എണ്ണം തകർത്തതായി യുക്രെയിൻ വ്യോമസേന അറിയിച്ചു. പ്രദേശം പിടിച്ചെടുക്കാനുള്ള പ്രകോപനമില്ലാത്ത യുദ്ധമാണ് റഷ്യ നടത്തുന്നത്. ആക്രമണങ്ങൾ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതാണെന്നും അത് യുദ്ധക്കുറ്റമാണെന്നും യുക്രെയിൻ പറഞ്ഞു. ഇത് റഷ്യ നിഷേധിച്ചു.
അതേസമയം,ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയിൻ തങ്ങൾക്കു നേരെ ആക്രമണം നടത്തിയെന്ന് റഷ്യ ആരോപിച്ചു. ദക്ഷിണമദ്ധ്യ റഷ്യയിലെ റിയാസാൻ, സരടോവ് എന്നിവിടങ്ങളിലെ രണ്ട് എയർ ബേസുകളിൽ ആക്രമണം നടത്തുകയും മൂന്ന് സൈനികർ കൊല്ലപ്പെട്ടെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാല് പേർക്ക് പരിക്കേല്ക്കുകയും ഡ്രോണുകളുടെ ഭാഗങ്ങൾ കൊണ്ട് രണ്ട് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും മന്ത്രാലയം പറഞ്ഞു.
യുക്രെയിൻ ആണവ ഭീകരത നടത്തുന്നെന്ന് റഷ്യമോസ്‌കോ: യുക്രെയിൻ സപ്പോരിജിയ ആണവ നിലയത്തിന് നേരെ ഷെല്ലാക്രമണം തുടരുകയാണെന്നും ആണവ ഭീകരതയാണ് നടത്തുന്നതെന്നും റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു പറഞ്ഞു. ഏറ്റവും വലിയ പവർ പ്ലാന്റുകളിലൊന്നിന്റെ സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ റഷ്യ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.രണ്ടാഴ്ചയ്ക്കുള്ളിൽ 33 വമ്പൻ ഷെല്ലുകളാണ് യുക്രെയിൻ പ്ലാന്റിനു നേരെ പ്രയോഗിച്ചത്. സുരക്ഷയെ ബാധിക്കുന്ന പല വസ്തുക്കളിലും അത് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. യുക്രെയിൻ സൈന്യം റഷ്യൻ നഗരത്തിൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെന്ന് റഷ്യൻ നിയുക്ത മേയർ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡൊണെസ്ക് മേയർ അലക്സി കുലെംസിൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |