വാഷിംഗ്ടൺ: നവംബർ 8ന് നടന്ന യു.എസ് മിഡ് ടേം തിരഞ്ഞെടുപ്പിൽ ജോർജിയ സീറ്റിൽ ജയിക്കാൻ വേണ്ട 50ശതമാനം വോട്ട് ഇരു സ്ഥാനാർത്ഥികൾക്കും ലഭിക്കാതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ജയം. 51.4 ശതമാനം വോട്ട് നേടി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വർനോക്ക് വിജയിച്ചു. എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഹെർഷെൽ വാക്കറിന് 48.6 ശതമാനം വോട്ടാണ് ലഭിച്ചത്. ആദ്യ തവണ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വർനോക്കിന് 49.4 ശതമാനം, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഹെർഷെൽ വാക്കറിന് 48.5 ശതമാനം വീതം വോട്ടാണ് ലഭിച്ചത്. വർനോക്കിന്റെ ജയത്തോടെ 100 അംഗങ്ങളുള്ള യു.എസ് കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റുകൾക്ക് 51 സീറ്റോടെ ഭൂരിപക്ഷം ലഭിച്ചു. റിപ്പബ്ലിക്കൻമാർക്ക് 49 സീറ്റാണുള്ളത്. ജോർജിയ റിപ്പബ്ലിക്കൻമാർ നേടിയിരുന്നെങ്കിലും ഡെമോക്രാറ്റുകൾക്ക് തന്നെയാകുമായിരുന്നു ഭൂരിപക്ഷം. ഇരു കൂട്ടരും 50 - 50 എന്ന നിലയിലെത്തിയാൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ടൈ ബ്രേക്കിംഗ് വോട്ട് പരിഗണിച്ച് ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം നിലനിറുത്താൻ കഴിയും. കോൺഗ്രസിന്റെ അധോസഭയായ 435 അംഗ ജനപ്രതിനിധിസഭയിൽ 221 സീറ്റുകളുമായി റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |