ന്യൂയോർക്ക് : റോബോട്ടുകൾക്കിടെയിൽ ഏറ്റവും അപകടകാരികളായ ' കില്ലർ റോബോട്ടു"കളെ കുറ്റവാളികൾക്കെതിരെ പൊലീസിൽ ഉപയോഗിക്കാൻ അനുമതി നൽകുമെന്ന നയം പിൻവലിച്ച് യു.എസിലെ സാൻഫ്രാൻസിസ്കോ. മാരക നിർമ്മിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റർലിജൻസ് ) ആയുധങ്ങളായ ഇവയുടെ ഉപയോഗത്തിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞാഴ്ച അംഗീകരിച്ച നയം പിൻവലിക്കാൻ സാൻഫ്രാൻസിസ്കോ ഭരണകൂടം വോട്ടെടുപ്പ് നടത്തുകയായിരുന്നു. ഇതോടെ കില്ലർ റോബോട്ടുകളെ പൊലീസിൽ ഉപയോഗിക്കേണ്ട എന്ന് നഗരത്തിലെ ബോർഡ് ഒഫ് സൂപ്പർവൈസേഴ്സ് തീരുമാനമെടുത്തു. എന്നാൽ സങ്കീർണമായ പരിമിത കേസുകളിൽ അവ ഉപയോഗിക്കണോ എന്ന് തീരുമാനിക്കാൻ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി.
അപകടകരമായ സന്ദർഭങ്ങളിൽ സ്ഫോടക വസ്തുക്കളടക്കം ഘടിപ്പിച്ച റോബോട്ടുകളെ വിന്യസിക്കാനും മറ്റ് വഴികളില്ലെങ്കിൽ അവ ഉപയോഗിച്ച് കുറ്റവാളികളെ കൊല്ലാനുമാണ് സാൻഫ്രാൻസിസ്കോ പൊലീസിന് അടുത്തിടെ അനുമതി നൽകുമെന്ന് അറിയിച്ചത്. ബദൽ മാഗങ്ങളെല്ലാം പരാജായപ്പെട്ടാൽ മാത്രമേ കില്ലർ റോബോട്ടുകളെ അവലംബിക്കാവൂ എന്നതുൾപ്പെടെയുള്ള നിബന്ധനകളോട് കൂടിയ ബില്ല് സാൻഫ്രാൻസിസ്കോ പാസാക്കിയിരുന്നു.
ഇത്തരം റോബോട്ടുകളെ നിലവിൽ സേനയിൽ ഉപയോഗിക്കുന്നില്ലെങ്കിലും ഇതേ മാതൃകയിലെ 17 റോബോട്ടുകൾ പൊലീസിന്റെ കൈവശം ഉണ്ട്. അന്തിമ അനുമതി ലഭിച്ചാൽ ഇവയെ ഭാവിയിൽ വിന്യസിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ജീവന് ഭീഷണിയായ അതിതീവ്രമായ ഘട്ടിത്തിലെത്തുമ്പോൾ മാത്രമേ ഇവയെ ഭാവിയിൽ ഉപയോഗിക്കൂ എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേ സമയം, സയൻസ് ഫിക്ഷൻ കഥകളിലെ സാങ്കല്പിക കഥാപാത്രങ്ങളായ മനുഷ്യ രൂപത്തിലുള്ള സ്വയം തീരുമാനങ്ങളെടുക്കുന്ന ഭീകരൻ റോബോട്ടുകളെയല്ല ഇവിടെ കില്ലർ റോബോട്ടുകളെന്ന് ഉദ്ദേശിക്കുന്നത്. മനുഷ്യ ഇടപെടൽ ഇല്ലാതെയോ അല്ലെങ്കിൽ വിദൂര നിയന്ത്രണത്തിലൂടെയോ ലക്ഷ്യങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശേഷിയുള്ള മാരക ഓട്ടണോമസ് ആയുധങ്ങളാളെയാണ് പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്നത്.
ഇവ മനുഷ്യന്റെ നിയന്ത്രണത്തോടെയാണ് പ്രവർത്തിക്കുന്നത്. നേരത്തെ ഓക്ക്‌ലൻഡിലും പൊലീസിൽ കില്ലർ റോബോട്ടുകളെ ഉപയോഗിക്കണമെന്ന ആവസ്യം ഉയർന്നെങ്കിലും പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നടപ്പാക്കാനായില്ല. റോബോട്ടുകളിൽ ഷോട്ട്ഗൺ ഘടിപ്പിക്കണമെന്നായിരുന്നു ഓക്ക്‌ലൻഡ് പൊലീസിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |