ബാങ്കോക്ക് : തായ്‌ലൻഡ് രാജാവ് വജീറലോംഗ്‌കോണിന്റെ മൂത്ത മകൾ ബജ്രകിത്യാപ മഹിഡോൽ ( 44 ) ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ. നിലവിൽ ബാങ്കോക്കിലെ ആശുപത്രിയിൽ കഴിയുന്ന രാജകുമാരി അബോധാവസ്ഥയിലാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് രാജകുമാരിയിപ്പോഴുള്ളതെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും സൂചനയുണ്ട്. വജീറലോംഗ്‌കോണിന്റെയും ആദ്യ ഭാര്യ സോംസവാലിയുടെയും ഏക മകളാണ് ബജ്രകിത്യാപ. ബുധനാഴ്ച വൈകിട്ട് ഖാനോ യായ് നാഷണൽ പാർക്കിൽ ഒരു മിലിട്ടറി ഡോഗ് ട്രെയിനിംഗ് സെഷനിടെ തന്റെ വളർത്തുനായകൾക്കൊപ്പം ഓടുമ്പോൾ രാജകുമാരി കുഴഞ്ഞുവീഴുകയായിരുന്നു. പ്രിൻസസ് ഭാ എന്നറിയപ്പെടുന്ന ബജ്രകിത്യാപയെ ഉടൻ അടുത്തുള്ള ഒരു ആശുപത്രിയിലേക്കും അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം ബാങ്കോക്കിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. വജീറലോംഗ്‌കോണിന് ശേഷം കിരീടാവകാശികളുടെ നിരയിൽ തൊട്ടടുത്ത സ്ഥാനമാണ് ബജ്രകിത്യാപയ്ക്ക്. എന്നാൽ ഇതുവരെ കിരീടാവകാശിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബ്രിട്ടണിലും ന്യൂയോർക്കിലും നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ബജ്രകിത്യാപ 2012 മുതൽ 2014 വരെ ഓസ്ട്രിയയിലെ തായ്‌ലൻഡ് അംബാസഡറായിരുന്നു. വിയന്നയിലെ യു.എൻ ഓഫീസിലും അംബാസഡറായി പ്രവർത്തിച്ചു. കഴിഞ്ഞ വർഷം രാജാവിന്റെ ബോഡിഗാർഡ് കമാൻഡിന്റെ ചീഫ് ഒഫ് സ്റ്റാഫ് പദവി ഏറ്റെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |