ലോസ്ആഞ്ചലസ്: ഹോളിവുഡ് സൂപ്പർ താരം ജോണി ഡെപ്പ് (59) തനിക്കെതിരെ ഫയൽ ചെയ്ത മാനനഷ്ടക്കേസ് ഒത്തുതീർപ്പിലെത്തിയെന്ന് മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡ് (36). ചർച്ചകൾക്കൊടുവിനൊടുവിൽ ഡെപ്പിന് 10 ലക്ഷം ഡോളർ നൽകാൻ തയാറാണെന്ന് ആംബർ അറിയിച്ചു. കേസിൽ ഡെപ്പിന് നഷ്ടപരിഹാരമായി 1.35 കോടി ഡോളർ നൽകാനായിരുന്നു കോടതി വിധി.
ഇതിനെതിരെ അപ്പീലിന് പോകുമെന്ന് അറിയിച്ചിരുന്നെങ്കിലും നീക്കം ഉപേക്ഷിക്കുകയാണെന്ന് ആംബർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. അമേരിക്കൻ നിയമവ്യവസ്ഥയിലെ വിശ്വാസം തനിക്ക് നഷ്ടമായെന്നും ആംബർ പറഞ്ഞു. ആംബറിന്റെ തീരുമാനം സ്വീകരിക്കുന്നതായും തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും ഡെപ്പിന്റെ അഭിഭാഷകർ അറിയിച്ചു. ജൂണിലാണ് കേസിൽ ഡെപ്പിന് അനുകൂലമായി യു.എസിലെ വിർജീനിയയിലുള്ള ഫെയർഫാക്സ് കൗണ്ടി കോടതി വിധി പുറപ്പെടുവിച്ചത്.
ആംബർ - ജോണി പോര്
2015ൽ വിവാഹിതരായ ജോണി ഡെപ്പും ആംബർ ഹേഡും 2017ൽ വിവാഹമോചിതരായി. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഡെപ്പ് തന്നെ ഉപദ്രവിക്കുന്നെന്ന് കാട്ടി 15 മാസത്തിന് ശേഷം ആംബറാണ് വിവാഹ മോചന ഹർജി നൽകിയത്. ആരോപണം തള്ളിയ ഡെപ്പ് ആംബറിന് 70 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകിയിരുന്നു.
പിന്നാലെ, 2018ൽ വാഷിംഗ്ടൺ പോസ്റ്റിൽ ആംബർ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ലേഖനം എഴുതിയിരുന്നു. ഇത് തന്നെ അപകീർത്തിപ്പെടുത്തിയെന്നും കരിയറിനെ ബാധിച്ചെന്നും ഓഫറുകൾ നഷ്ടമായെന്നും കാട്ടി ആംബറിനെതിരെ ഡെപ്പ് 5 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കേസിന്റെ വിചാരണ കഴിഞ്ഞ ഏപ്രിൽ 12നാണ് ആരംഭിച്ചത്.
ഡെപ്പ് സ്ഥിരമായി തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നെന്നും വധ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ആംബർ ആരോപിച്ചെങ്കിലും താനാണ് ഗാർഹിക പീഡനം നേരിട്ടതെന്നായിരുന്നു ഡെപ്പിന്റെ വാദം. ഇരുവരുടെയും സുഹൃത്തുക്കളും മാനസിക രോഗ വിദഗ്ദ്ധരുമടക്കം നിരവധി പേരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഒടുവിൽ ഡെപ്പിന് അനുകൂലമായി ഉത്തരവിട്ടത്.
ഇതിനിടെ ആംബർ ഡെപ്പിനെതിരെ നൽകിയ മാനനഷ്ടക്കേസുകളിൽ ഒന്നിൽ ഡെപ്പ് ആംബറിന് 20 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |