കാഠ്മണ്ഡു: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദേശ സഞ്ചാരികളെ കൊലപ്പെടുത്തി ലോകത്തെ ഞെട്ടിച്ച കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് (78) രണ്ട് ദശാബ്ദത്തിനു ശേഷം നേപ്പാളിലെ കാഠ്‌മണ്ഡു സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. ഇന്നലെ രാവിലെയാണ് ശോഭരാജ് മോചിതനായത്.
പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ബുധനാഴ്ചയാണ് നേപ്പാൾ സുപ്രീംകോടതി ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.
ഫ്രഞ്ച് പൗരനായ ചാൾസിനെ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഇന്നലെ വൈകിട്ട് ആറിന് പുറപ്പെട്ട ദോഹ വഴിയുള്ള ഖത്തർ എയർവേഴ്സ് വിമാനത്തിൽ ഫ്രാൻസിലേക്കയച്ചു. അതീ സുരക്ഷാവലയത്തിലാണ് ശോഭരാജിനെ കാഠ്മണ്ഡു വിമാനത്താവളത്തിലെത്തിച്ചത് നേപ്പാളിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്നും അറിയുന്നു.
15 ദിവസത്തിനുള്ളിൽ ഫ്രാൻസിലേക്ക് നാടുകടത്തണമെന്ന് കോടതി ഉത്തരവിലുണ്ടായിരുന്നു.
1944ൽ വിയറ്റ്നാമിലെ സൈഗോണിൽ ജനിച്ച ചാൾസിന്റെ അമ്മ വിയറ്റ്നാമിയും അച്ഛൻ ഇന്ത്യക്കാരനുമാണ്. ചെറുപ്പത്തിൽ നേരിട്ട അവഗണനകളാണ് ചാൾസിനെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നയിച്ചത്. വിദേശ ടൂറിസ്റ്റുകളായിരുന്നു ചാൾസ് ശോഭരാജിന്റെ ഇരകൾ. 70കളിലും 80 കളിലും ഇന്ത്യ, തായ്‌ലൻഡ്, നേപ്പാൾ, മലേഷ്യ, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, തുർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലായി 30ലേറെ പേരെ ശോഭരാജ് കൊന്നെന്നാണ് കരുതുന്നത്. എന്നാൽ 12 കൊലകളേ സ്ഥിരീകരിച്ചിട്ടുള്ളു.
' ബിക്കിനി കില്ലർ ' ' ദ സെർപന്റ് ' എന്നിങ്ങനെ അറിയപ്പെട്ട ചാൾസ് പല വേഷങ്ങളിൽ അവതരിച്ചാണ് കൊലപാതകങ്ങൾ ചെയ്‌തുകൂട്ടിയത്. ചാൾസ് ഒട്ടേറെ ത്രില്ലർ സിനിമകൾക്കും പുസ്‌തകങ്ങൾക്കും ആധാരമായിട്ടുണ്ട്. പിടിക്കപ്പെട്ട് കഴിഞ്ഞാൽ രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്തുന്നതിലും വിദഗ്‌ദ്ധനായിരുന്നു ചാൾസ് ശോഭരാജ്.
ഫ്രഞ്ച് വിനോദസഞ്ചാരികൾക്ക് വിഷം നൽകിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ഇന്ത്യയിൽ 1976ന് അറസ്റ്റിലായ ചാൾസ് 1986ൽ ഡൽഹി തീഹാർ ജയിലിൽ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാൽ ഒരുമാസത്തിനുള്ളിൽ വലയിലായ ചാൾസ് 1997ലാണ് ജയിൽ മോചിതനായത്. ശേഷം പാരീസിലേക്ക് കടന്ന ചാൾസ് 2003ൽ നേപ്പാളിലെത്തി. ആ വർഷം നേപ്പാളിൽ അറസ്റ്റിലായ ചാൾസ് അന്നു മുതൽ ജയിലിലായിരുന്നു.
1975ൽ കാഠ്മണ്ഡുവിൽ വച്ച് അമേരിക്കക്കാരി കോണീ ജോ ബ്രോൺസിച്ച്, ഭക്താപൂരിൽ വച്ച് കനേഡിയൻ പൗരനായ ലോറന്റ് കാരിയർ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിൽ ആകെ 20 വർഷമാണ് ചാൾസിന് ലഭിച്ചത്. ഇതിൽ 19 വർഷം തടവറയിൽ കഴിഞ്ഞ ശേഷമാണ് ഒടുവിൽ മോചനം. 2017ൽ ഹൃദയാഘാതത്തെ തുടർന്ന് ചാൾസ് ശോഭരാജ് കാഠ്മണ്ഡുവിലെ ഒരു ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
' എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് ": ചാൾസ് ശോഭരാജ്
കാഠ്മണ്ഡു: ' വലിയ സന്തോഷം തോന്നുന്നു....എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ധാരാളം ആളുകൾക്കെതിരെ കേസ് കൊടുക്കാനുണ്ട്. നേപ്പാളിന് ഉൾപ്പെടെ." ഇന്നലെ ജയിൽ മോചിതനായ ശേഷം ഫ്രാൻസിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിൽ വച്ച് കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ഒരു അന്താരാഷ്ട്ര വാർത്താ ഏജൻസിയോട് പറഞ്ഞു. ഒരു സീരിയൽ കില്ലറായി തെറ്റായി വിശേഷിപ്പിക്കപ്പെട്ടതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ' അതെ, അതെ " എന്നായിരുന്നു മറുപടി. നേപ്പാളിൽ ശിക്ഷ അനുഭവിച്ച രണ്ട് കേസുകളിലും താൻ നിരപരാധിയായിരുന്നെന്നും ചാൾസ് പറഞ്ഞു. ഇതിന് മുമ്പും താൻ നിരപരാധിയാണെന്ന വാദം ചാൾസ് ആവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |