ന്യൂയോർക്ക്: അതിശൈത്യത്തിൽ ദുരിതം അനുഭവിക്കുന്ന ന്യൂയോർക്കിൽ പ്രസിഡന്റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശൈത്യത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ന്യൂയോർക്കിലാണ്. അതേസമയം ശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 60 കടന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കനത്ത നാശനഷ്ടങ്ങളുണ്ടായ ന്യൂയോർക്കിനും ബഫല്ലോ നഗരത്തിനും സാമ്പത്തിക സഹായം ലഭിക്കും. ഇതുവരെ 27 മരണമാണ് ന്യൂയോർക്കിൽ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല എന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മൃതദേഹങ്ങൾ പലതും മഞ്ഞുമൂടിയ വാഹനങ്ങൾക്കുള്ളിൽ നിന്നാണ് കണ്ടെത്തിയത്.
വൈദ്യുതി ബന്ധങ്ങളും പൂർണ്ണമായും പുന:സ്ഥാപിച്ചിട്ടില്ല. വീടുകൾക്കകത്ത് താപനില കുറയുന്നതിനെക്കുറിച്ചും ആശങ്കയുണ്ട്. ഗതാഗതമാർഗങ്ങളൊന്നും പുനഃസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മൂവായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി. അതിശൈത്യവും മഞ്ഞ് വീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ബോംബ് ചുഴലിക്കാറ്റ്
ന്യൂയോർക്ക്: വടക്കേ അമേരിക്കയെ തീവ്രമായി ബാധിച്ച അതിശൈത്യ കാലാവസ്ഥ ബോംബ് സൈക്ലോൺ എന്ന പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ.
അപൂർവമായുണ്ടാകുന്ന ഈ പ്രതിഭാസത്തിന് മാരകമായി മാറാനുള്ള ശക്തിയുണ്ടെന്നും ഇപ്പോഴുള്ള ശൈത്യം ഇതിനകം കാലാവസ്ഥാ റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുകയാണെന്നും യു.എസ് നാഷണൽ വെതർ സർവീസ് പറഞ്ഞു. പടിഞ്ഞാറൻ കാനഡയിൽ മൈനസ് 53 ഡിഗ്രി സെൽഷ്യസും മിനസോട്ടയിൽ മൈനസ് 38 ഡിഗ്രി സെൽഷ്യസും ആണ് താപനില. ഉപ ഉഷ്ണമേഖലയായ വടക്കൻ ഫ്‌ളോറിഡയിൽ പോലും മഞ്ഞ് പെയ്യുന്നുണ്ട്.
24 മണിക്കൂറിനുള്ളിൽ വായു മർദ്ദം 20 മില്ലിബാറോ അതിൽ കൂടുലോ കുറയുമ്പോൾ ഉണ്ടാകുന്ന വളരെ വേഗം തീവ്രമാകുന്ന കൊടുങ്കാറ്റാണ് ബോംബ് സൈക്ലോൺ അഥവാ ബോംബോജെനിസിസ്. ചൂടുള്ള വായു പിണ്ഡം തണുത്ത വായുവുമായി കൂട്ടിയിടിക്കുമ്പോഴാണ് ഇത് സാധാരണയായി സംഭവിക്കുന്നതെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു. ഇത്തവണ ആർട്ടിക്കിൽ നിന്നുള്ള വായു മെക്സിക്കോ ഉൾക്കടലിൽ നിന്നുള്ള ഉഷ്ണമേഖലാ വായുവുമായി കൂട്ടിയിടിച്ച് രൂപപ്പെട്ട മർദ്ദത്തിന്റെ ഫലമായാണ് മഴയും മഞ്ഞും ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |