ന്യൂയോർക്ക് : 2003ലാണ് ഇന്ത്യൻ വംശജ കല്പന ചൗളയടക്കമുള്ള ബഹിരാകാശ യാത്രികരെയും വഹിച്ച് യാത്ര തിരിച്ച അമേരിക്കയുടെ കൊളംബിയ സ്പേസ് ഷട്ടിൽ ലാൻഡിംഗിനിടെ പൊട്ടിത്തെറിച്ചത്. നാസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു കൊളംബിയ.
ബഹിരാകാശ യാത്രികരെ കൂടാതെ വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി പുഴുക്കൾ, തേനീച്ച, ഉറുമ്പ്, ജാപ്പനീസ് റൈസ് ഫിഷ് എന്നിവയും കൊളംബിയ പേടകത്തിലുണ്ടായിരുന്നു. കൊളംബിയ ചിന്നച്ചിതറിയപ്പോൾ ബഹിരാകാശ യാത്രികർക്കൊപ്പം ഈ ജീവികൾക്കും ജീവൻ നഷ്ടമായി.
എന്നാൽ ഇതിനിടെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു വിഭാഗം ജീവികളുണ്ട്. ' സീനോറാബ്‌ഡയറ്റിസ് എലഗൻസ് " എന്നയിനം വിരകളായിരുന്നു അത്. റൗണ്ട് വേം എന്നും ഇവ അറിയപ്പെടുന്നു. അലൂമിനിയം ടിന്നിന്റെയുള്ളിലായിരുന്നു ഇവ. അമേരിക്കയുടെ പലഭാഗത്തായി തകർന്നുവീണ കൊളംബിയയുടെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്നാണ് ശാസ്ത്രജ്ഞർക്ക് വിരകളെ സൂക്ഷിച്ചിരുന്ന ടിന്നുകൾ ലഭിച്ചത്. ബഹിരാകാശത്തെ അന്തരീക്ഷം വിരകളിലുണ്ടാക്കിയ മാറ്റങ്ങൾ പഠിക്കാൻ ശാസ്ത്രലോകത്തിന് ഇതോടെ സാധിച്ചു.
ടെക്സസിൽ നിന്നാണ് വിരകളടങ്ങിയ അലൂമിനിയം ടിന്നുകൾ ലഭിച്ചത്. ടിന്നിലെ വിരകൾക്ക് ജീവനുണ്ടെന്ന് ആദ്യം ആരും തിരിച്ചറിഞ്ഞില്ല. ആഴ്ചകൾക്ക് ശേഷം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നടത്തിയ പരിശോധനയിൽ ടിന്നുകൾ തുറന്നപ്പോഴാണ് വിവരമറിഞ്ഞത്. പെൻസിലിന്റെ അഗ്രത്തോളം മാത്രം വലിപ്പമാണ് ഈ വിരകൾക്കുണ്ടായിരുന്നത്. ഏഴ് മുതൽ 40 ദിവസം വരെയാണ് ഇവയുടെ ആയുസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |