ബെർലിൻ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്ന് നാട്ടിലെത്തിക്കാൻ ഇന്ത്യക്കാരുടെ പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകൾ ഡോ. അനിതാ ബോസ് ഫാഫ്. നേതാജിയുടെ 126 -ാം ജന്മവാർഷിക ദിനമായ ഇന്നലെ വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അവർ. അദ്ദേഹത്തിന് സ്വതന്ത്ര ഇന്ത്യ കാണാൻ കഴിയാതെ പോയത് നിർഭാഗ്യകരമാണ്. അതിന് പകരമായി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ മാതൃരാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ കഴിയണം. അതിനായി എല്ലാ ഇന്ത്യക്കാരെയും ക്ഷണിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്യുന്നതായും അനിത പറഞ്ഞു.
ഇന്ത്യയിലെ എല്ലാ മനുഷ്യരും തുല്യരായി ജീവിക്കുന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അദ്ദേഹത്തിന്റെ പ്രതിമകൾ സ്ഥാപിക്കുന്നതിലൂടെയും ദ്വീപുകൾക്ക് പേരിടുന്നതിലൂടെയും അദ്ദേഹത്തിന് ആദരം ലഭിക്കുന്നു. സന്തോഷമുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമുള്ള സമത്വം നിറവേറ്റാനായാൽ അത് അദ്ദേഹത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാകും. 1945 ഓഗസ്റ്റ് 18ന് ഇന്നത്തെ തായ്‌വാനിലുണ്ടായ വിമാനാപകടത്തിൽ നേതാജി മരിച്ചെന്നാണ് രേഖകൾ. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ രംഗോജി ക്ഷേത്രത്തിലാണ് നേതാജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |