ന്യൂയോർക്ക് : ഔദ്യോഗിക രഹസ്യരേഖകൾ കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാർട്ടിയിലും അതൃപ്തി. കഴിഞ്ഞ ദിവസം ബൈഡന്റെ വിൽമിംഗ്ടണിലെ വസതിയിൽ എഫ്.ബി.ഐ നടത്തിയ റെയ്ഡിൽ രഹസ്യ ഫയലുകൾ കണ്ടെത്തിയതിന് പിന്നാലെ മുതിർന്ന ഡെമോക്രാറ്റിക് സെനറ്റർ ഡിക് ഡർബിൻ രംഗത്തെത്തി. ബൈഡൻ ലജ്ജിക്കേണ്ട സാഹചര്യമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.
ബറാക് ഒബാമ ഭരണകൂടത്തിൽ വൈസ് പ്രസിഡന്റായിരിക്കെയുള്ള സമയത്തെ രഹസ്യ ഫയലുകളാണ് കണ്ടെത്തിയത്. നവംബർ, ഡിസംബർ മാസങ്ങളിലായി ബൈഡന്റെ ഡെലവെയറിലെ വീട്ടിലും വാഷിംഗ്ടണിലെ അദ്ദേഹത്തിന്റെ മുൻ സ്വകാര്യ ഓഫീസിലും ഇന്റലിജൻസ് രേഖകളടക്കമുള്ള പത്തിലേറെ ഔദ്യോഗിക രഹസ്യ ഫയലുകൾ കണ്ടെത്തിയിരുന്നു. ഇതോടെ ആകെ കണ്ടെത്തിയ രഹസ്യ ഫയലുകൾ ഒരു ഡസൻ കവിഞ്ഞു.
വൈസ് പ്രസിഡന്റ് പദവി ഒഴിയുമ്പോൾ ഔദ്യോഗിക രേഖകൾ തിരിച്ചേൽപ്പിക്കുന്നതിൽ ബൈഡന്റെ ഉദ്യോഗസ്ഥർക്കുണ്ടായ പിഴവാകാം ഫയലുകൾ വസതിയിലും ഓഫീസിലും കണ്ടെത്താൻ കാരണമെന്നാണ് നിഗമനം. സംഭവത്തിൽ യു.എസ് അറ്റോർണി ജനറൽ അന്വേഷണം ആരംഭിച്ചിരുന്നു. ഫയലുകൾ വസതിയിലും ഓഫീസിലും ഉണ്ടായിരുന്നെന്ന അറിവ് തനിക്കില്ലായിരുന്നെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കും എന്നുമാണ് ബൈഡന്റെ നിലപാട്.
കഴിഞ്ഞ വർഷം മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ മാർ - അ- ലാഗോ വസതിയിൽ അതീവ രഹസ്യ സ്വഭാവമുള്ളത് ഉൾപ്പെടെ 300ലേറെ ഫെഡറൽ ഫയലുകൾ കണ്ടെത്തിയിരുന്നു. ട്രംപിനെതിരെ ഫെഡറൽ അന്വേഷണം നടക്കുന്നതിനിടെ ബൈഡന്റെ ഭാഗത്തും ഇതേ വീഴ്ച കണ്ടെത്തിയത് ഡെമോക്രാറ്റുകൾക്ക് ക്ഷീണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |