ലണ്ടൻ : യുക്രെയിനിൽ അധിനിവേശം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുന്നേ നടന്ന ഫോൺ സംഭാഷണത്തിനിടെ മിസൈൽ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പുട്ടിൻ ലോകനേതാക്കളുമായി നടത്തിയ ഇടപെടലുകൾ സംബന്ധിച്ച് ബി.ബി.സി തയ്യാറാക്കിയ 'പുട്ടിൻ വേഴ്സസ് ദ വെസ്റ്റ് " എന്ന ഡോക്യുമെന്ററിയിലാണ് ബോറിസിന്റെ പരാമർശം. ' ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കണമെന്നില്ല. പക്ഷേ, ഒരു മിസൈൽ കൊണ്ട് അതിന് വെറും ഒരു മിനിറ്റ് മതി.. " പുട്ടിൻ പറഞ്ഞതായി ബോറിസ് വെളിപ്പെടുത്തി. യുദ്ധം വിനാശകരമായി ഭവിക്കുമെന്ന് താൻ പറഞ്ഞതിന് പിന്നാലെയായിരുന്നു പുട്ടിന്റെ പ്രതികരണമെന്നും ബോറിസ് പറയുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 24നായിരുന്നു റഷ്യ യുക്രെയിനെ ആക്രമിച്ചത്.
യുക്രെയിനെ ആക്രമിച്ചാൽ പാശ്ചാത്യ ഉപരോധങ്ങൾക്ക് കാരണമാകുമെന്നും റഷ്യൻ അതിർത്തിക്ക് സമീപം നാറ്റോയുടെ സാന്നിദ്ധ്യം കൂട്ടേണ്ടി വരുമെന്നും സംഭാഷണത്തിനിടെ പുട്ടിന് മുന്നറിയിപ്പ് നൽകി. സമീപ ഭാവിയിലൊന്നും യുക്രെയിൻ നാറ്റോ അംഗമാകില്ലെന്ന് പറഞ്ഞ് അധിനിവേശത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. എന്നാൽ ചർച്ചയ്ക്കുള്ള ശ്രമങ്ങളെ പുട്ടിൻ കളിയാക്കുന്നത് പോലെ തോന്നിയെന്നും ബോറിസ് പറയുന്നു.
അതേ സമയം, ബോറിസിന്റെ അവകാശവാദം നുണയാണെന്ന് റഷ്യ പറഞ്ഞു. ' ബോറിസിന്റെ അവകാശവാദം ഒന്നുകിൽ ബോധപൂർവമായ നുണയാണ്. ഈ സാഹചര്യത്തിൽ ബോറിസിനോട് എന്തിന് നുണ പറഞ്ഞു എന്ന് ചോദിക്കൂ. അല്ലെങ്കിൽ, പ്രസ്താവന ബോധപൂർവമായ നുണ ആയിരിക്കില്ല. അതായത്, പുട്ടിൻ പറഞ്ഞത് അദ്ദേഹത്തിന് ശരിക്കും മനസിലായി കാണില്ല. മിസൈൽ ഉപയോഗം സംബന്ധിച്ച ഭീഷണികളൊന്നും നടന്നിട്ടില്ല. " പുട്ടിന്റെ വക്താവ് ഡിമിട്രി പെസ്കൊവ് വ്യക്തമാക്കി.
ബോറിസ് - പുട്ടിൻ സംഭാഷണത്തിന് പിന്നാലെ ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് മോസ്കോയിലെത്തി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവിനെ കണ്ടിരുന്നെന്നും യുക്രെയിനെ ആക്രമിക്കില്ലെന്നായിരുന്നു റഷ്യുടെ മറുപടിയെന്നും ഡോക്യുമെന്ററിയിൽ പറയുന്നു. എന്നാൽ അതൊരു നുണയാണെന്ന് ഇരുകൂട്ടർക്കും ബോദ്ധ്യമുണ്ടായിരുന്നെന്നും പരാമർശിക്കുന്നു.
ബി.ബി.സിയുടേത് വിവര യുദ്ധം
ബി.ബി.സി വ്യത്യസ്ത തലങ്ങളിൽ വിവര യുദ്ധം നടത്തുകയാണെന്ന് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദങ്ങൾക്കിടെയാണ് റഷ്യയുടെ പ്രതികരണം. റഷ്യക്കെതിരെ മാത്രമല്ല, സ്വതന്ത്ര നയം പിന്തുടരുന്ന മറ്റ് ആഗോള അധികാര കേന്ദ്രങ്ങൾക്കെതിരെയും വ്യത്യസ്ത തലത്തിൽ ബി.ബി.സി ഒരു 'വിവര യുദ്ധം" നടത്തുന്നതിന്റെ മറ്റൊരു തെളിവാണ് ഇതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. സാഹചര്യത്തിൽ തങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ ഇതിനോടകം തന്നെ അഭിപ്രായം പറഞ്ഞുകഴിഞ്ഞെന്നും മോസ്കോയിൽ മാദ്ധ്യമങ്ങളോട് അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |