മേയറുടെ നിയമനക്കത്ത് വിവാദം, അന്വേഷണം ഒതുക്കാനുള്ള നീക്കത്തിൽ പൊലീസ്

Tuesday 23 May 2023 8:37 AM IST

തിരുവനന്തപുരം: ഏറെ വിവാദം സൃഷ്‌ടിച്ച തിരുവനന്തപുരം മേയറുടെ നിയമനക്കത്ത് വിവാദത്തിൽ അന്വേഷണം ഒതുക്കാനുള്ള നീക്കവുമായി പൊലീസ്. നഗരസഭയിലെ ആരോഗ്യവകുപ്പിലെ ഒഴിവിലേക്കുള്ള നിയമനത്തിന് പാർട്ടിയുടെ പട്ടിക നൽകാൻ മേയറുടെ ലെറ്റർപാഡിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തായത്. മേയറുടെ കത്തിന് പിന്നാലെ മെഡിക്കൽ കോളേജിലെ നിയമനം ആവശ്യപ്പെട്ടുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഡിആർ അനിലിന്റെ കത്തും പുറത്തുവന്നു. കത്ത് വ്യാജമാണെന്ന നിലപാടെടുത്തായിരുന്നു മേയറും ജില്ലാ സെക്രട്ടറിയും ആരോപണങ്ങളെ നേരിട്ടത്.

നിയമനക്കത്ത് വിവാദത്തിലെ സിപിഎം, പൊലീസ് അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനെ മാറ്റിയതിൽ മാത്രം ഒതുക്കി വിവാദം അവസാനിപ്പിക്കുകയായിരുന്നു സിപിഎം. ക്രൈം ബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും തുടങ്ങി. എന്നാൽ ഇത് രണ്ടും എങ്ങുമെത്താതെ നിൽക്കുകയാണ്. നിയമനം നടക്കാത്തതിനാൽ അഴിമതി അന്വേഷണമില്ലെന്ന നിലപാടാണ് വിജിലൻസിന്. ഇതിനിടെ യഥാർത്ഥ കത്ത് നശിപ്പിക്കപ്പെട്ടുവെന്നാണ് വിവരം. സിപിഎം നടപടിക്ക് പിന്നാലെ പ്രതിപക്ഷ സമരങ്ങളും കെട്ടടങ്ങി.

Advertisement
Advertisement