സീരിയലുകളിൽ മുസ്ലീമിന്റെയോ ക്രിസ്ത്യന്റെയോ കഥയുണ്ടോ? എല്ലാം തീരുമാനിക്കുന്നത് സവർണ ഫാസിസ്റ്റ് ഭരണകൂടം
മോദി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി നടി ഗായത്രി. സീരിയലുകളിൽ മുസ്ലീമിന്റെയോ ക്രിസ്ത്യന്റെയോ ഏതെങ്കിലും ന്യൂനപക്ഷത്തിന്റെ കഥയുണ്ടോയെന്ന് അവർ ചോദിക്കുന്നു. എല്ലാം തീരുമാനിക്കുന്നത് സവർണ ഫാസിസ്റ്റ് ഭരണകൂടമാണെന്നും നടി കൂട്ടിച്ചേർത്തു. നവകേരളസദസുമായി ബന്ധപ്പെട്ട് നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലാണ് നടിയുടെ പരാമർശം.
'ഞാൻ അഭിനയിക്കുന്ന സീരിയലിൽ ഒരു ന്യൂനപക്ഷ കഥയുണ്ടോ. മുസ്ലീമിന്റെയോ ക്രിസ്ത്യന്റെയോ ഏതെങ്കിലും ന്യൂനപക്ഷത്തിന്റെ കഥയുണ്ടോ. മുപ്പത്തിയഞ്ച് നാൽപ്പതോളം എന്റർടൈൻമെന്റ് ചാനലുണ്ട്. ഒരു ദിവസം നിങ്ങൾ മുപ്പതിയഞ്ച് നാൽപ്പത് സീരിയലുകൾ കാണുന്നുണ്ട്.ഓരോരുത്തർ കാണുന്നതല്ല. നമ്മളെ കാണിക്കുന്നുണ്ട്. എന്നാലും ആറ് മണി മുതൽ പത്ത് മണിവരെയുള്ള എല്ലാ സീരിയലുകളും കാണുന്നവർ ഈക്കൂട്ടത്തിലുണ്ട്.
എനിക്കറിയാം. ഇതിന്റെയകത്ത് ഏതെങ്കിലുമൊരു സീരിയലിൽ മുസൽമാൻ കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ? ഒരു ക്രിസ്ത്യൻ പള്ളീലച്ചൻ ഉണ്ടോ? ഒരു മൊല്ലാക്കയുണ്ടോ? ഒരു ദളിതനുണ്ടോ? മാറ് മുറിച്ചുകൊടുത്തിട്ട് നഗ്നത മറക്കാൻ അവകാശം വേണമെന്ന് പറഞ്ഞ നങ്ങേലിയുടെ, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാൾ പാട്ടുപാടുന്ന ഒരു പെണ്ണിനെ നമ്മുടെ ടീവിയിൽ നമ്മൾ കാണുന്നുണ്ടോ? ഉണ്ടോ? എന്തുകൊണ്ടാണ്? അവരാരും കാണാൻ കൊള്ളില്ലേ?
എന്റെയൊക്കെ തലമുറ സിനിമ കാണാൻ തുടങ്ങിയപ്പോൾ ഏറ്റവും വലിയ സുന്ദരിയായി കണ്ടിരുന്ന നടി ആരാണെന്ന് എന്നോട് ചോദിച്ചാൽ സൂര്യ എന്ന് ഞാൻ പറയും. നല്ല കറുത്ത മേനിയഴകുള്ള സൂര്യയാണ്. അല്ലേ നല്ല സുന്ദരിയായിരുന്നില്ലേ? നല്ല ആർജവമുള്ള പെണ്ണായിരുന്നില്ലേ അവൾ. അങ്ങനെയൊരു നായികയെ നിങ്ങൾ ഏതെങ്കിലുമൊരു സീരിയലിൽ കാണുന്നുണ്ടോ. ഇപ്പോൾ സുന്ദരി എന്ന് പേരിട്ട് ഒരു പെണ്ണിനെ വെളുപ്പിച്ചിട്ടാണ് കാണിക്കുന്നത്. അവളെ പൊട്ടിടീപ്പിച്ച്, പട്ടുസാരിയുടുപ്പിച്ച്, ചന്ദനക്കുറിയിട്ട്, വലിയ സിന്ദൂരപ്പൊട്ടണിഞ്ഞ് ഒരു സവർണ മേധാവിത്വം തോന്നിപ്പിക്കുന്ന തരത്തിലാണ് അവളെ ഇറക്കുന്നത്. എന്തുകൊണ്ട്?
ചുമ്മാതെയാണോ? വെറുതെയല്ല. ഒരു ട്രയാങ്കിളാണ് ഇത് തീരുമാനിക്കുക. നമ്മൾ എപ്പോഴും കരയുന്ന, നമ്മൾ എപ്പോഴും പേടിപ്പെടുന്ന, നമ്മൾ എങ്ങനെ ജീവിക്കുമെന്ന് പേടിപ്പെടുത്തുന്ന 126 പേരടങ്ങുന്ന ഗ്രൂപ്പുണ്ട്. ആരാ ഇന്ത്യയിൽ. അവർക്ക് വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. ആരാ കോർപ്പറേറ്റുകൾ. ഇതിൽ ഒന്നോ രണ്ടോ മൂന്നോ കോർപറേറ്റുകൾ തീരുമാനിക്കും. റിലയൻസ് തീരുമാനിക്കും, അദാനി തീരുമാനിക്കും, അംബാനി തീരുമാനിക്കും വേണമെങ്കിൽ ടാറ്റയും തീരുമാനിക്കുമെന്ന് പറയുംപോലെ തീരുമാനിക്കും. ഇതാണ് ഈ ട്രയാങ്കളിന്റെ ഒരു കോൺ. ഈ ട്രയാങ്കളിന്റെ മറ്റേ കോൺ ആര് തീരുമാനിക്കും. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സവർണ ഫാസിസ്റ്റ് ഭരണകൂടം തീരുമാനിക്കും. ഇതിന്റെ ഇടയിലുള്ള ട്രയാങ്കിളിൽ നമ്മൾ ഏഷ്യാനെറ്റ് കാണും, സ്റ്റാർ കാണും, സിടിവി കാണും....
ബാക്കിയുള്ള ചാനലുകളിലെ വിഭവങ്ങൾ എല്ലാം കാണും. ഈ പറയുന്ന കോർപറേറ്റുകളാണ് ചാനലുകൾക്ക് പൈസ കൊടുക്കുന്നത്. അൺകണ്ടീഷണലാണ്. ഏറ്റവും ഹിഡൻ ആയിട്ട് വച്ചിരിക്കുന്ന ക്രോസ് മീഡിയയുടെ അണ്ടറിലാണ് കോർപറേറ്റുകൾ ചാനലുകൾക്ക് പൈസ കൊടുക്കുന്നത്. ഡിക്ലേർഡ് ഓണർഷിപ്പല്ല. രഹസ്യ ഓണർഷിപ്പാണ്. ഗവൺമെന്റിന്റെ ഗ്യാരണ്ടിയിലാണ് കോർപ്പറേറ്റുകൾ പൈസ കൊടുക്കുന്നത്.
ഗവൺമെന്റ് കോർപറേറ്റുകൾക്ക് വേണ്ട എല്ലാം ചെയ്തുകൊടുക്കുന്നു. നെഞ്ചളവിൽ ഏറ്റവും പ്രമുഖനായ, മുഖത്തുനോക്കിയാൽ ആരുമൊന്ന് കൈകൂപ്പി തൊഴുതുപോകുന്ന പുരുഷസൗന്ദര്യമുള്ള, വെട്ടിയൊതുക്കിയ താടി രോമങ്ങളുള്ള, നരേന്ദ്ര മോദിയുടെ ഭരണകൂടം കോർപറേറ്റിന്റെ മുന്നിൽ പോയി നട്ടെല്ല് വളഞ്ഞിങ്ങനെ നിൽക്കും. അങ്ങനെ നിന്നുകൊടുത്തു, വച്ചുകൊടുത്തു, നമ്മുടെ സാംസ്‌കാരിക ഭരണകൂടത്തെയും. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ഓർഡറുകൾ ഇറക്കും, എന്ത് കാണിക്കണം ടി വിയിൽ എന്നതിനെപ്പറ്റി. കോർപ്പറേറ്റുകളുടെ കച്ചവട സാദ്ധ്യതകളെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യങ്ങളും പാട്ടുകളും സിനിമകളും കാണിക്കുകയെന്നതാണ് ആവശ്യം.