എതിർപാർട്ടിയെ പിന്തുണച്ചാൽ കൂറുമാറ്റം തന്നെ: ഹൈക്കോടതി

Thursday 30 November 2023 12:00 AM IST

കൊച്ചി: ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച് എതിർപാർട്ടിയെ പിന്തുണയ്ക്കുന്നത് കൂറുമാറ്റമായി കണക്കാക്കാമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.പി. സജീവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം പറഞ്ഞത്.

വെളിയനാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച സജീവ് പാർട്ടി വിപ്പ് ലംഘിച്ച്, പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചതാണ് സംഭവം. സജീവ് ആദ്യടേമിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പിന്നീട് പാർട്ടി നല്കിയ കാലാവധി കഴിഞ്ഞതോടെ കോൺഗ്രസിലെ തന്നെ സാബു ചാക്കോയെ പ്രസിഡന്റാക്കാൻ പദവിയൊഴിഞ്ഞു. എന്നാൽ സാബു ചാക്കോയ്‌ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ സജീവ് പിന്തുണച്ചു. അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടു നില്ക്കാൻ അന്നത്തെ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജു വിപ്പ് ലംഘിച്ചായിരുന്നു നടപടി. അവിശ്വാസം പാസായതിനെത്തുടർന്ന് സാബുവിന് സ്ഥാനം നഷ്ടമായി. തുടർന്ന് ഇടതു പിന്തുണയാേടെ സജീവ് പഞ്ചായത്ത് പ്രസിഡന്റായി.

സജീവിനെ അയോഗ്യനാക്കാൻ എം. ലിജു തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നല്കിയെങ്കിലും നിയമപ്രകാരമല്ല വിപ്പ് നല്കിയതെന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളി. ഇതിനെതിരെയാണ് ലിജു ഹൈക്കോടതിയെ സമീപിച്ചത്. തന്നെ പാർട്ടിയാണ് പുറത്താക്കിയതെന്നായിരുന്നു സജീവിന്റെ വാദം. എന്നാൽ ഈ വാദം തള്ളിയ ഹൈക്കോടതി സജീവിനെ അയോഗ്യനാക്കി.

Advertisement
Advertisement