ഇസ്രയേലിനെ വിമർശിച്ച് ബ്ലിങ്കൻ
ടെൽ അവീവ് : ഗാസയിലെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ ഇസ്രയേലിനെ വിമർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ രംഗത്ത്.
സാധാരണക്കാരെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്ന വാഗ്ദ്ധാനങ്ങളിൽ നിന്ന് ഇസ്രയേൽ വ്യതിചലിച്ചെന്ന് ബ്ലിങ്കൻ പ്രതികരിച്ചു.
സാധാരണക്കാരുടെ സംരക്ഷണത്തിന് ഇസ്രയേൽ പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ, 17,170ത്തിലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 46,000ത്തിലേറെ പേർക്ക് പരിക്കേറ്റു.
അതേ സമയം, ഗാസയിൽ മാനുഷിക സഹായങ്ങൾ കൂടുതൽ എത്തിക്കാൻ കരീം ഷാലോം അതിർത്തി ഇസ്രയേൽ തുറന്നേക്കും. ഇത് സംബന്ധിച്ച് യു.എൻ നടത്തുന്ന ചർച്ചകളിൽ പുരോഗതിയുണ്ട്. തെക്കൻ ഗാസയ്ക്കും ഇസ്രയേലിനുമിടെയിൽ ചരക്കുനീക്കത്തിന് ഉപയോഗിച്ചിരുന്നതാണ് കരീം ഷാലോം.
ഇന്നലെ 450 ഹമാസ് കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തു
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ റെയ്ഡിൽ ആറ് പാലസ്തീനികൾ കൊല്ലപ്പെട്ടു
പാലസ്തീനിയൻ കവി റഫാത്ത് അലാരീർ വടക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
ഇസ്രയേൽ മന്ത്രിയും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിന്റെ മകനും സൈനികനുമായ ഗാൽ മെയ്ർ ഐസൻകോട്ട് ( 25 ) ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു
ഗാസയിലെ ഏറ്റവും പുരാതനവും വലുതുമായ ഗ്രേറ്റ് ഒമരി പള്ളി ബോംബാക്രമണത്തിൽ തകർന്നു. എ.ഡി 5നും എ.ഡി 7നുമിടെയിലാണ് ഈ പള്ളി നിർമ്മിച്ചത്