മറ്റുള്ളവര്‍ വ്യായാമം ചെയ്യുമ്പോള്‍ യുവാവും കാമുകിയും ജിമ്മില്‍ പണി തുടങ്ങും, ഒടുവില്‍ ആഡംബര ജീവിതത്തിന്റെ ചുരുളഴിഞ്ഞു

Tuesday 16 January 2024 8:21 PM IST

ലണ്ടന്‍: കാമുകിയുമൊത്ത് ജിമ്മില്‍ വ്യായാമം ചെയ്യാനെത്തുന്ന യുവാവ് പൊലീസ് പിടിയില്‍. ആഷ്‌ലി സിംഗ് (39), ഇയാളുടെ കാമുകി സോഫി ബ്രയന്‍ (20) എന്നിവരാണ് പിടിയിലായത്. ജിമ്മിലെത്തിയ ശേഷം മറ്റുള്ളവര്‍ വ്യായാമം ചെയ്യുന്ന തക്കം നോക്കി ക്രെഡിറ്റ് കാര്‍ഡുകളും സിം കാര്‍ഡുകളും അടിച്ച് മാറ്റുകയെന്നതാണ് കമിതാക്കളുടെ പ്രധാന പരിപാടി. ഇതിന് ശേഷം ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു പ്രതികള്‍.

ഇത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 18 പേരുടെ ക്രെഡിറ്റ് കാര്‍ഡുകളാണ് ജിമ്മിലെ ലോക്കര്‍ റൂമില്‍ നിന്ന് ഇവര്‍ മോഷ്ടിച്ചത്. കാര്‍ഡുകളും അതിലെ പണവും ഉപയോഗിച്ച് വിലകൂടിയ ഫോണുകള്‍, വസ്ത്രങ്ങള്‍, ബാഗ്, ഷൂസ്, അവധി ആഘോഷിക്കാന്‍ വിനോദയാത്രകള്‍ എന്നിവയാണ് കമിതാക്കള്‍ നടത്തിയത്. സിം കാര്‍ഡുകള്‍ കൂടി മോഷണം പോകുന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം നഷ്ടമാകുന്നത് തടയാനുള്ള സമയം പോലും ഉടമകള്‍ക്ക് ലഭിച്ചിരുന്നില്ല.

ആഷ്‌ലിയും സോഫിയയും ചേര്‍ന്ന് നടത്തിയ എല്ലാ മോഷണങ്ങളും സമാന രീതിയിലുള്ളതായിരുന്നു. ഇതില്‍ സംശയം തോന്നിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഡിറ്റക്റ്റീവ് സംഘത്തിന് കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ സിസിടിവി പരിശോധനകളില്‍ കേസുമായി ബന്ധപ്പെട്ട പല ദൃശ്യങ്ങളിലും കമിതാക്കളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇവരുടെ മേലിലുള്ള സംശയം ബലപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ജനുവരി 27ന് പാരീസില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ആഡംബര വസ്ത്രങ്ങള്‍ കൊണ്ടുവന്ന കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു. 2000 യൂറോ വിലവരുന്ന വസ്ത്രങ്ങളാണ് ഇവര്‍ കൊണ്ടുന്നത്. 18 കേസുകളാണ് ജിമ്മിലെ മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജനുവരി 10ന് ഇവരെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2,50,000 യൂറോയുടെ മോഷണമാണ് ഇവര്‍ നടത്തിയത്. ആഷ്‌ലിയെ മൂന്ന് വര്‍ഷത്തേക്കും സോഫിയയെ 20 മാസത്തേക്കും ജയിലിലടച്ചു.