ഷാപ്പിൽ വാക്കുതർക്കം, യുവാവിനെ അടിച്ചുകൊന്നു

Monday 12 February 2024 2:14 AM IST

രണ്ട് പേർ പിടിയിൽ

കുട്ടനാട്: കുന്നങ്കരി വാഴയിൽ കളള് ഷാപ്പിൽ സുഹൃത്തുക്കളായ താൽക്കാലിക ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് ജില്സയിൽ മാവൂർ വില്ലേജിൽ ചെറുപ്പപാറയിൽ വേണുവിന്റെ മകൻ മുരളിയാണ് (37) മരിച്ചത്. സംഭവത്തിൽ കുറിച്ചി പഞ്ചായത്ത് നാലാം വാർഡ് മട്ടാഞ്ചേരി വീട്ടിൽ നിവിൻ എം.ജോയ് (27), കൊട്ടാരക്കര മൈലംപഞ്ചായത്തിൽ ഏഴാംവാർഡ് ബംഗ്ലാതറ വീട്ടിൽ ശ്രീക്കുട്ടൻ (24) എന്നിവരെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി മൂവരും നല്ലപോലെ മദ്യപിച്ച ശേഷം വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ നിവിനും ശ്രീക്കുട്ടനും ചേർന്ന് മുരളിയുടെ തലയ്ക്ക് പട്ടികയ്ക്ക് അടിച്ചു. ബോധം കെട്ട് താഴെ വീണ മുരളിയെ ഇന്നലെ പുലർച്ചെ ചങ്ങനാശ്ശേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് പിന്നിലേറ്റ മാരകമായ പരിക്കാണ് മരണത്തിന് കാരണമെന്ന് രാമങ്കരി പൊലീസ് പറഞ്ഞു.

മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. രാമങ്കരി സി.ഐ ജെ.പ്രദീപ് , എസ്.ഐമാരായ സഞ്ജീവ് , മുരുകൻ, എ.എസ്.ഐമാരായ റിജോ, ബൈജു, പ്രേംജിത്ത്, സി.പി.ഒമാരായ സുഭാഷ്, ജിനു, മോബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികുടിയത്

Advertisement
Advertisement