കാൻസർ വരാതിരിക്കാൻ 100 രൂപയുടെ മരുന്നുമായി ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്, ജൂലായിൽ വിപണിയിൽ

Wednesday 28 February 2024 5:41 PM IST

മുംബയ്: കാൻസർ പ്രതിരോധത്തിന് വിപ്ളവം സൃഷ്‌ടിക്കുന്ന കണ്ടുപിടിത്തവുമായി മുംബയിലെ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്. കാൻസർ വീണ്ടുംവരാനുള്ള സാദ്ധ്യത ഇല്ലാതാക്കുന്ന മരുന്നിന്റെ പരീക്ഷണം വിജയത്തിലേക്ക് എത്തിയെന്ന പ്രഖ്യാപനം ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതർ തന്നെയാണ് നടത്തിയിരിക്കുന്നത്. പത്ത് വർഷത്തിലധികം നീണ്ട ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കുമൊടുവിലാണ് കാൻസർ സെന്ററിലെ ഡോക്‌ടർമാരും ശാസത്രജ്ഞരും വിജയത്തിലെത്തിയത്. ടാബ്‌ലറ്റ് രൂപത്തിലാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നതെന്ന് ഇവർ അറിയിച്ചു. റേഡിയേഷൻ, കീമോ എന്നിവയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാനും ഗുളിക സഹായിക്കുമെന്നാണ് വിവരം.

എലികളിലാണ് ആദ്യപരീക്ഷണം നടത്തിയത്. ക്യാൻസർ സെല്ലുകൾ ഇവയിൽ കടത്തിവിട്ടു. തുടർന്ന് അത് ട്യൂമറായി രൂപാന്തരം പ്രാപിച്ചപ്പോൾ റേഡിയേഷൻ തെറാപ്പി, കീമോ തെറാപ്പി, ശസ്ത്രക്രിയ എന്നീ ഘട്ടങ്ങൾ അവലംബിച്ചു. നശിക്കപ്പെടുന്ന ക്യാൻസർ കോശങ്ങൾ രക്തത്തിലേക്ക് കടക്കുകയും നല്ല കോശങ്ങളെ ക്യാൻസർ കോശങ്ങളാക്കി മാറ്റുകയുംചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി.

ഇതുമറികടക്കുന്നതിനായി റിസ്‌വെറോറ്റാൾ, കോപ്പർ (R+Cu.) എന്നിവയടങ്ങിയ മരുന്ന് എലികളിൽ കുത്തിവച്ചു. ഇത് ഓക്‌സിജൻ പാർട്ടിക്കിളുകൾ രൂപപ്പെടുത്തുകയും കാൻസർ കോശങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്‌തു. "Magic of R+Cu" എന്നാണ് ഗവേഷകർ പരീക്ഷണത്തെ വിശേഷിപ്പിച്ചത്.

കാൻസർ ട്രീറ്റ്മെന്റ് മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ 30 മുതൽ 50 ശതമാനം വരെ R+Cu ടാബ്‌ലറ്റ് ഇല്ലാതാക്കുമെന്നും അവർ അവകാശപ്പെടുന്നു. മനുഷ്യശരീരത്തിലുള്ള പരീക്ഷണവും അന്തിമഘട്ടത്തിലാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിക്ക് ശേഷം ഈ വർഷം ജൂലായ് മാസത്തോടെ ടാബ്‌ലെറ്റ് വിപണിയിൽ ഇറക്കും. 100 രൂപയാണ് ഓരോ ടാബ്‌ലെറ്റിനും വില നിശ്ചയിച്ചിരിക്കുന്നത്.

Advertisement
Advertisement