കാമുകനൊപ്പം ചേർന്ന് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി; പ്രതികൾ മലപ്പുറത്ത് കസ്റ്റഡിയിൽ
മലപ്പുറം: 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. മലപ്പുറം തിരൂരിനടുത്ത് തലക്കാട് പഞ്ചായത്തിൽ പുല്ലൂരാൽ എസ്‌ഐഒ ബസ്റ്റോപ്പിന് സമീപമാണ് സംഭവം. തമിഴ്‌നാട് നെയ്‌വേലി സ്വദേശികളായ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയസൂര്യ (23), ഇയാളുടെ പിതാവ് കുമാർ, കാമുകി ശ്രീപ്രിയ എന്നിവരെയാണ് തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്ന് മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവിനെ ഉപേക്ഷിച്ച യുവതി മൂന്ന് മാസം മുമ്പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാൾ യുവതിയെ കണ്ടതോടെയാണ് സംഭവം പുറത്തായത്. കുട്ടിയെ യുവതിക്കൊപ്പം കാണാത്തതിനാൽ ബന്ധു പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഇരുവരെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു.
കൊലപാതകം രണ്ട് മാസം മുമ്പ് നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. എവിടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന കാര്യം പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയെ കൊലപ്പെടുത്തി എന്നാണ് ഇവർ പൊലീസിന് മൊഴി നൽകയതെങ്കിലും പൂർണമായും മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിയിട്ടില്ല.