സ്വപ്നവാതിൽ തുറന്ന രുചി ലോകം, ഡോ. ആർ.റോണെക്കിന്റെ വിജയകഥയ്ക്ക് നിശ്ചയദാർഢ്യം സമ്മാനിച്ച മധുരമുണ്ട്
അച്ഛന്റെ കൊച്ചു ചായക്കടയിലെ മുറുക്ക് കച്ചവടത്തിൽ തുടങ്ങി, ദേവ് സ്നാക്സ് എന്ന അന്താരാഷ്ട്ര പ്രശസ്തമായ ബ്രാൻഡിന്റെ അമരക്കാരനായി വളർന്ന ഡോ. ആർ.റോണെക്കിന്റെ ബിസിനസ് വിജയകഥയ്ക്ക് നിശ്ചയദാർഢ്യം സമ്മാനിച്ച മധുരമുണ്ട്
യാചിപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും;
അന്വേഷിപ്പിൻ; എന്നാൽ
നിങ്ങൾ കണ്ടെത്തും;
മുട്ടുവിൻ; എന്നാൽ നിങ്ങൾക്ക് തുറക്കും....
മത്തായിയുടെ സുവിശേഷം, എഴാം അദ്ധ്യായത്തിലെ ഈ വാക്യം പോലെയാണ് ഡോ. ആർ. റോണെക്കിന്റെ ജീവിതം. മനസിൽ ഒരുപിടി സ്വപ്നങ്ങൾ കണ്ടു. ആ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ വഴികൾ തേടിയലഞ്ഞു. വഴി തെളിഞ്ഞപ്പോൾ കഠിനമായി അദ്ധ്വാനിച്ചു. കഠിനാദ്ധ്വാനത്തിന് സർവേശ്വരൻ ഫലം നൽകി. കുഞ്ഞുന്നാളിൽ കണ്ട സ്വപ്നത്തിന്റെ വാതിൽ തുറന്നുകിട്ടി. ആ വഴിയിലൂടെ, വന്നവഴികൾ മറക്കാതെ യാത്ര ചെയ്യുകയാണ് രാജ്യത്തെ തന്നെ പ്രമുഖ സ്നാക്സ് ബ്രാൻഡായ ദേവ് സ്നാക്സിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. ആർ. റോണെക്ക്.
കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഏറ്റവുമധികം വില്പനയുള്ള സ്നാക്സ് ബ്രാൻഡ്, 1500-ലേറെ ജീവനക്കാർ, ഔദ്യോഗിക ലോഞ്ചിംഗിനു മുൻപേ വിപണി കീഴടക്കിയ ദേവ് ഐസ്ക്രീം, ദേവ് ലൈൻസ് ടൂറിസ്റ്റ് സർവീസ് ഇങ്ങനെ നീളുന്നു ഒന്നുമില്ലായ്മയിൽ നിന്ന് ഡോ. റോണെക്ക് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം. അച്ഛന്റെ ചായക്കടയിൽ കട്ടൻചായ കൊടുക്കുമ്പോൾ കണ്ട സ്വപ്നത്തിനു പിന്നാലെയുള്ള യാത്രയാണ് റോണെക്കിനെ വളർത്തിയത്.
ക്രിസ്തുമത വിശ്വാസിയായ സെലീന പെരേരയെ വിവാഹം കഴിച്ചതോടെ റോണെക്കിന്റെ പിതാവ് വി.പി. രാധാകൃഷ്ണപിള്ളയ്ക്ക് സ്വന്തം വീട്ടിൽ നിന്നുള്ള പിന്തുണ നഷ്ടമായി. കൊല്ലം മെയിൻ റോഡിൽ കുടുംബ വീടിനോടു ചേർന്ന് ദേവ് എന്ന പേരിൽ ചായക്കട നടത്തിയാണ് വി.പി. രാധാകൃഷ്ണപിള്ള കുടുംബം പോറ്റിയത്. ചായക്കടയിൽ നിന്ന് 500 മീറ്റർ അകലെയുള്ള തുയ്യം സ്കൂളിലായിരുന്നു, റോണെക്കിന്റെ എൽ.പി സ്കൂൾ വിദ്യാഭ്യാസം. അന്ന് ഉച്ചവരെയേ ക്ലാസുള്ളൂ. മൂന്നാം ക്ലാസിൽ എത്തിയതിൽപ്പിന്നെ സ്കൂൾ വിട്ടാലുടൻ റോണെക്ക് ചായക്കടയിലേക്ക് ഓടിയെത്തും. ഇതിനിടയിൽ ചായക്കട ചെറിയ ഹോട്ടലായി മാറി. അഞ്ചാം ക്ലാസ് മുതൽ സെന്റ് അലോഷ്യസ് സ്കൂളിൽ. അല്പം മുതിർന്നതോടെ ഹോട്ടലിലെ പാർട്ട് ടൈം ജോലിക്കാരനെപ്പോലെയായി റോണെക്ക്. ക്ലാസ് കഴിഞ്ഞാൽ ഹോട്ടലിൽ കാഷ്യറുടെയും സപ്ളൈയറുടെയും റോൾ ഏറ്റെടുക്കും. പിതാവ് സാധനങ്ങൾ വാങ്ങാനായി നേരത്തേ പോകുമ്പോൾ രാത്രി ഹോട്ടൽ അടയ്ക്കുന്ന ഉത്തരവാദിത്വം റോണെക്കിനായിരുന്നു.
ദേവ് സ്നാക്സിന്റെ
തുടക്കം
അക്കാലത്ത് ഹോട്ടലിന്റെ മുൻഭാഗത്ത് ചിപ്സ് വറുത്ത് വിൽക്കുമായിരുന്നു. അങ്ങനെയിരിക്കെ ചിപ്സിനൊപ്പം മുറുക്കു കൂടി ഉണ്ടാക്കി വിറ്റുകൂടേ എന്ന ചിന്ത റോണെക്കിന്റെ മനസിലുദിച്ചു. കൊല്ലം നഗരത്തിൽ ഒരുപാട് റെഡ്യാർ കുടുംബങ്ങളുള്ള കാലം. അവർ ദീപാവലി ഗംഭീരമായാണ് ആഘോഷിച്ചിരുന്നത്. ദീപാവലിക്ക് ഇവരുടെ വീടുകളിൽ കൈപ്പലഹാരങ്ങൾ ഉണ്ടാക്കി നൽകിയിരുന്നത് മെയിൻ റോഡിലെ തെരുവിൽ താമസിച്ചിരുന്ന വീട്ടമ്മമാരാണ്. കൈയിൽ മുറുക്ക് ചുറ്റുന്നതിൽ വിദഗ്ദ്ധരായ സ്ത്രീകൾ ഏറെയുണ്ടായിരുന്നു. ദീപാവലി കഴിയുമ്പോൾ ഇവരുടെ വരുമാനം നിലച്ച് ആകെ കഷ്ടത്തിലാകും.
ഇവരെക്കൊണ്ട് മുറുക്ക് ഉണ്ടാക്കി വിറ്റാൽ അവർക്ക് സ്ഥിര വരുമാനമാകും,നമുക്ക് പുതിയൊരു കച്ചവടവുമാകും എന്ന ഐഡിയ റോണെക്ക് അച്ഛന് മുന്നിൽ അവതരിപ്പിച്ചു. സംഗതി ബോധിച്ച പിതാവ് മുറുക്ക് ഉണ്ടാക്കുന്നവരെ കണ്ടെത്താനുള്ള ചുമതല റോണെക്കിനെ തന്നെ ഏൽപ്പിച്ചു. അങ്ങനെ കൈകൊണ്ട് മുറുക്കു ചുറ്റുന്ന ഒരു ചേച്ചിയെ കണ്ടെത്തി കടയിലേക്ക് കൊണ്ടുവന്നു. അന്ന് മെയിൻ റോഡിലൂടെ സൈക്കിളിലും നടന്നുമൊക്കെ നൂറുകണക്കിനു പേരാണ് സഞ്ചരിച്ചിരുന്നത്. അവർക്ക് മുറുക്കിന്റെ രുചി പിടിച്ചതോടെ കച്ചവടം പൊടിപൊടിച്ചു.
വില്പന ഉയർന്നതോടെ കൈ കൊണ്ടുള്ള മുറുക്കു ചുറ്റ് പോരാത്ത അവസ്ഥയായി. അങ്ങനെ മുറുക്കു ചുറ്റുന്ന യന്ത്രം വാങ്ങാൻ തീരുമാനിച്ചു. യന്ത്രം തിരക്കി മധുരയിൽ ചെന്നപ്പോൾ വില കേട്ട് ഞെട്ടി- 15000 രൂപ. കുടുംബം കഴിഞ്ഞു പോകാനുള്ള വരുമാനമേ അന്ന് ഹോട്ടലിൽ നിന്ന് കിട്ടുമായിരുന്നുള്ളു. യന്ത്രം വാങ്ങൽ തത്കാലം മാറ്റിവച്ചെങ്കിലും റോണെക്ക് സ്വപ്നം ഉപേക്ഷിച്ചില്ല. തന്റെ സാമ്പാദ്യക്കുടുക്കയിൽ ദിവസവും കൂടുതൽ പണമിടാൻ തുടങ്ങി. മാസങ്ങൾക്കകം കുടുക്ക പൊട്ടിച്ച് മധുരയിൽ പോയി യന്ത്രം വാങ്ങി. കൊല്ലം തില്ലേരിയിലെ വാടകവീടിന്റെ വർക്ക് ഏരിയയിൽ മുറുക്ക് യന്ത്രം സ്ഥാപിച്ച് നിർമ്മാണം ആരംഭിച്ചു.
സൈക്കിളിൽ
ചുറ്റി കച്ചവടം
മൂതാക്കര, തോപ്പ് ഇടവകളിലെ അച്ചന്മാർ കടപ്പുറത്തുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പലഹാര യൂണിറ്റിൽ ജോലി നൽകണമെന്ന ആവശ്യം മുന്നോട്ടുവച്ചു. അങ്ങനെ കുടുതൽ പേർക്ക് തൊഴിൽ നൽകാനായി കൂടുതൽ യന്ത്രങ്ങൾ വാങ്ങി. ഉത്പാദനം വർദ്ധിച്ചെങ്കിലും അതിനനുസരിച്ച് വില്പന കൂടിയില്ല. അങ്ങനെ റോണെക്ക് സൈക്കിളിൽ നഗരത്തിലെ ബേക്കറികളിലും പലചരക്കു കടകളിലും പോയി ഓർഡറെടുത്ത് മുറുക്ക് എത്തിച്ചു നൽകി. അധികം വൈകാതെ നഗരത്തിനു പുറത്തേക്കും കച്ചവടം വ്യാപിപ്പിച്ചു. ഓട്ടോറിക്ഷയിൽ ജില്ലയുടെ നാലു വശത്തേക്കും പോയി. പിന്നീട് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലേക്കും. അതിർത്തി കടന്നെത്തുന്ന ഓട്ടോറിക്ഷകൾക്ക് മോട്ടോർ വാഹന വകുപ്പ് വൻ പിഴ ചുമത്തുന്ന കാലമായിരുന്നു അത്. പല തവണ പിഴ ചുമത്തിയതോടെ ഓട്ടോറിക്ഷക്കാർ വരാതെയായി. അങ്ങനെ സ്വന്തമായി ഡെലിവറി ഓട്ടോ വാങ്ങി വിതരണം തുടങ്ങി.
പുതിയ
വിഭവങ്ങൾ
മുറുക്കുമായി ചെല്ലുമ്പോൾ ഇതുമാത്രമേ ഉള്ളോ എന്ന് പല കച്ചവടക്കാരും ചോദിച്ചു തുടങ്ങി. അങ്ങനെ മിക്സ്ചർ നിർമ്മാണവും തുടങ്ങി. അന്ന് പീസ് മാവ് കൊണ്ടുള്ള മിക്സ്ചറിന് കിലോയ്ക്ക് മുപ്പത് രൂപയേയുള്ളു. എന്നാൽ കടലമാവിൽ ഉണ്ടാക്കിയ ദേവ് മിക്സ്ചർ കിലോയ്ക്ക് 70 രൂപയ്ക്കാണ് വിറ്റിരുന്നത്. പുതിയ രുചി ജനങ്ങളുടെ മനസ് കീഴടക്കിയതോടെ വില്പന കുതിച്ചുയർന്നു. തൊട്ടുപിന്നാലെ പലതരം മുറുക്കുകൾ, ചിപ്സുകൾ, പക്കാവട തുടങ്ങി നിരവധി പലഹാരങ്ങളുടെ ഉത്പാദനം തുടങ്ങി.
ഇതിനിടെ കൊല്ലം, കോർപ്പറേഷൻ ആയതോടെ കശുഅണ്ടിയുടെ തോട് ഉപയോഗിച്ച് പലഹാരം വറുക്കുന്നതിന് നിയന്ത്രണം വന്നു. ഇതോടെ നിർമ്മാണ യൂണിറ്റ് നഗരത്തിനു പുറത്തേക്ക് മാറ്റേണ്ടിവന്നു. പക്ഷേ ഭൂമി വാങ്ങാൻ പണമില്ല. ആ സമയം അച്ഛന്റെ ഒരു സുഹൃത്ത് ദൈവദൂതനെപ്പോലെ റോണെക്കിനു മുന്നിലെത്തി. ഘട്ടംഘട്ടമായി പണം നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ തൃക്കോവിൽവട്ടം ചെറിയേലയിലുള്ള ഭൂമി നൽകാൻ അദ്ദേഹം സമ്മതിച്ചു. അങ്ങനെ അച്ഛന്റെയും അമ്മയുടെയും പേരിൽ റോണെക്ക് ഭൂമി വാങ്ങി, ദേവ് സ്നാക്സിന്റെ യൂണിറ്റ് ആരംഭിച്ചു.
ചാരത്തിൽ നിന്ന്
ഉയിർപ്പ്
ദേവ് സ്നാക്സ് വിപണി കീഴടക്കി വരുന്നതിനിടയിൽ 2017ൽ ചെറിയേലയിലെ യൂണിറ്റിൽ തീപിടിത്തമുണ്ടായി. കമ്പനി പൂർണമായും അഗ്നിക്കിരയായി. ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ യൂണിറ്റിൽ നിന്ന് വിതരണം തുടർന്നെങ്കിലും ദേവ് സ്നാക്സ് പൂട്ടിയെന്ന വ്യാജ പ്രചാരണം ഉണ്ടായി. കുപ്രചരണങ്ങൾക്കു മുന്നിൽ റോണെക്ക് തളർന്നില്ല. തൃക്കോവിൽവട്ടം ചേരിക്കോണത്ത് വാങ്ങിയ രണ്ടേക്കർ സ്ഥലത്ത് രണ്ടു മാസത്തിനുള്ളിൽ പുതിയ കമ്പനി ആരംഭിച്ച് ദേവ് സ്നാക്സ് ഞെട്ടിക്കുന്ന തിരിച്ചുവരവ് നടത്തി. 2019 ആയപ്പോൾ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിതരണം വ്യാപിച്ചു. ഇതിനിടെ, റിലയൻസ് ഗ്രൂപ്പ് സൂപ്പർ മാർക്കറ്റുകളിലേക്ക് ദേവ് സ്നാക്സിന്റെ ഉത്പന്നങ്ങൾ സ്വീകരിച്ചു തുടങ്ങി. കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്കും ദേവ് സ്നാക്സ് വ്യാപിച്ചു.
കേവലം അഞ്ചു പേരിൽ നിന്നാണ് ദേവ് സ്നാക്സിലെ ജീവനക്കാരുടെ എണ്ണം 1500-നു മുകളിലേക്ക് ഉയർന്നത്. ഒരു പെട്ടിഓട്ടോയിൽ നിന്ന് വിതരണത്തിനുള്ള വാഹനങ്ങളുടെ എണ്ണം 350 ആയും വളർന്നു. ദേവ് സ്നാക്സിന്റെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനായി കൊല്ലം ശക്തികുളങ്ങരയിൽ ദേവ് ഫ്യുവൽസ് എന്ന പേരിൽ പെട്രോൾ പമ്പുണ്ട്. ആവശ്യമുള്ളിടത്ത് വലിയ അളവിൽ ഇന്ധനം എത്തിച്ചുനൽകാൻ മൊബൈൽ ഡിസ്പെൻസർ സംവിധാനവുമുണ്ട്. എല്ലാ ജീവനക്കാരെയും സഹോദരങ്ങളെപ്പോലെ ചേർത്തു നിറുത്തിയാണ് റോണെക്ക് മുന്നോട്ടുപോകുന്നത്. അതുകൊണ്ടു തന്നെ അവർ ആത്മാർത്ഥതയോടെ കഠിനമായി അദ്ധ്വാനിക്കുന്നു. അതും ദേവ് സ്നാക്സിന്റെ വളർച്ചയിൽ നിർണായക ഘടകമായി.
ഇന്റർനാഷണൽ
ബ്രാൻഡിലേക്ക്
റിലയൻസിന്റെ ആവശ്യപ്രകാരം ദേവ് സ്നാക്സ് ഇന്റർനാഷണൽ ബ്രാൻഡാകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. നമ്മൾ കഴിക്കുന്നതേ മറ്റുള്ളവർക്കു കൊടുക്കൂ എന്ന കാര്യത്തിൽ ശാഠ്യക്കാരനാണ് റോണെക്ക്, അതുകൊണ്ടു തന്നെ ഉത്പന്നങ്ങളുടെ ഷെൽഫ് ലൈഫ് പെരുപ്പിച്ചു കാണിക്കില്ല. 45 മുതൽ 60 ദിവസം വരെയാണ് ഇപ്പോഴത്തെ ഷെൽഫ് ലൈഫ്. അന്താരാഷ്ട്ര ബ്രാൻഡ് ആകണമെങ്കിൽ ഷെൽഫ് ലൈഫ് ആറു മാസമായി ഉയർത്തണം. അതിനായി തുറവൂരിലെ കെ.എസ്.ഐ.ഡി.സിയുടെ മെഗാ ഫുഡ് പാർക്കിൽ ഓട്ടോമാറ്റിക് പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചു. പ്ലാന്റ് പൂർത്തിയാകുന്നതോടെ ദേവ് സ്നാക്സ് ആഗോള വിപണിയിലേക്ക് പറക്കും. കാലത്തിനൊപ്പം ആധുനിക സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾ പ്രയോജനപ്പെടുത്തുന്നതും ദേവിന്റെ വളർച്ചയുടെ വേഗം കൂട്ടി. ഓർഡർ ലഭിക്കുന്നതിന് പിന്നാലെ തന്നെ ഉത്പന്നങ്ങൾ എത്തിക്കാൻ സെയിൽസ് ഫോഴ്സെന്ന പ്രത്യേക ആപ്പുണ്ട്. അതിനു പുറമേ കണക്കുകളുടെ സുതാര്യത ഉറപ്പാക്കാൻ എസ്.എ.പി എന്ന പ്രത്യേക സോഫ്ട്വെയറും.
പുതിയ
പ്രോജക്ടുകൾ
പൂർണമായും പ്രകൃതിദത്ത ചേരുവകൾ കൊണ്ട് നിർമ്മിക്കുന്ന ദേവ് ഐസ്ക്രീമിന്റെ സാമ്പിളുകൾ ഇതിനോടകം ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. വിവിധ ഭാഗങ്ങളിലായി മുവായിരത്തോളം ഫ്രീസറുകൾ സ്ഥാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉടൻ വിതരണം ആരംഭിക്കും. കൊല്ലം ഡീസന്റ് മുക്കിലെ ദേവിന്റെ സ്വന്തം ഡെയറി യൂണിറ്റിൽ നിന്നുള്ള പാൽ കൊണ്ടാണ് ഐസ്ക്രീം നിർമ്മാണം. ഉയർന്ന ഗുണനിലവാരമുള്ള നൂറോളം വെറൈറ്റികളുണ്ട്. മറ്റ് ഐസ്ക്രീമുകളിൽ എട്ട് മുതൽ 10 ശതമാനം വരെയാണ് കൊഴുപ്പിന്റെ അളവ്. എന്നാൽ ദേവ് ഐസ്ക്രീമിൽ 13 ശതമാനം വരെ ഫാറ്റുണ്ട്.
ഏറെ വൈകാതെ തന്നെ ദേവിന്റെ അരിപ്പൊടി, പുട്ടുപൊടി, അപ്പപ്പൊടി, വിവിധയിനം സുഗന്ധ ദ്രവ്യങ്ങൾ തുടങ്ങിയവയും വിപണിയിലെത്തും. ആലപ്പുഴയിലെ അരൂരിൽ പ്രവർത്തിച്ചിരുന്ന അമൃത് വാലി വാട്ടർ പ്ലാന്റ് ദേവ് അടുത്തിടെ ഏറ്റെടുത്തു. അവിടെ നിന്ന് ദേവ് അക്വാ ഫ്രഷ് മിനറൽ വാട്ടർ, സോഡ, സോഫ്ട് ഡ്രിംഗ്സ്, കാർബെഡ് ഡ്രിംഗ്സ് എന്നിവയുടെ നിർമ്മാണം വൈകാതെ ആരംഭിക്കും.
പ്രീമിയം ബ്രാൻഡായ ദേവ് സ്നാക്സിനു പുറമേ എല്ലാ വിഭാഗക്കാർക്കും പ്രാപ്യമായ നിരക്കിൽ ഇവ സ്നാക്ക്സും വിപണിയിൽ എത്തിക്കുന്നുണ്ട്. ദേവ് പോലെ തന്നെ 'ഇവ" യ്ക്ക് വിപണിയിൽ വൻ പ്രിയമാണ്.
വൈകാതെ
ബേക്കറി ശൃംഖല
കൊല്ലം ബീച്ച് റോഡിൽ ദേവ് ബേക്കേഴ്സ് എന്ന പേരിൽ വമ്പൻ ബേക്കറി വൈകാതെ ആരംഭിക്കും. തൊട്ടുപിന്നാലെ നാലായിരം മുതൽ അയ്യായിരം ചതുരശ്രയടി വരെ വിസ്തീർണമുള്ള ബേക്കറികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച് വലിയൊരു ശൃംഖലയായി മാറും. മടങ്ങിയെത്തിയ പ്രവാസികൾ അടക്കമുള്ളവർക്ക് ഉപജീവനമാർഗം എന്ന നിലയിൽ ദേവ് ബേക്കേഴ്സിന്റെ ഫ്രാഞ്ചൈസി വില്പനയും റോണെക്കിന്റെ മനസിലുണ്ട്. അഞ്ഞൂറ് ചതുരശ്രയടി വിസ്തീർണത്തിൽ സ്ഥലം ലഭ്യമാക്കിയാൽ പൂർണമായും ഫർണിഷ് ചെയ്ത് ദേവ് സ്നാക്സും ബേക്കറി ഇനങ്ങളും നാടാകെ ലഭ്യമാക്കുകയെന്ന സ്വപ്നവും റോണെക്കിനുണ്ട്.
'വിശപ്പിന് വിട"യുടെ
കാവൽക്കാരൻ
കൊല്ലം പള്ളിത്തോട്ടം എഫ്.സി.ഡി.പിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പാവങ്ങൾക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന വിശപ്പിന് വിട പദ്ധതിയുടെ നടത്തിപ്പുകാരിൽ പ്രധാനിയാണ് റോണെക്ക്. തോപ്പ് ഇടവകയിലെ വികാരിയായ ഫാദർ ജോബി ജോൺ വർഷങ്ങൾക്കു മുൻപാണ് വിശപ്പിന് വിട എന്ന കാരുണ്യ പദ്ധതിയുടെ ആശയം മുന്നോട്ടുവച്ചത്. സ്ഥിരമായി വൻതുക ചെലവാകുന്ന പദ്ധതിക്ക് ആദ്യഘട്ടത്തിൽ വലിയ സഹായങ്ങളൊന്നും ലഭിച്ചില്ല. പക്ഷേ റോണെക്ക് പദ്ധതിയുടെ കാവൽക്കാരനായി മാറുകയായിരുന്നു. പത്തനാപുരം ഗാന്ധിഭവൻ, മയ്യനാട് എസ്.എസ് സമിതി, ചാത്തന്നൂർ കരുണാലയം അടക്കം 25 ഓളം കാരുണ്യസ്ഥാപനങ്ങളിലെ ആയിരക്കണക്കിന് അന്തേവാസികൾക്ക് ലഘുഭക്ഷണമായി ദേവ് സ്നാക്സ് ഉത്പന്നങ്ങൾ വർഷങ്ങളായി നൽകിവരുന്നു.
പെരുമഴയായി
അംഗീകാരങ്ങൾ
മികച്ച സംരംഭകനെന്ന നിലയിലും ഉപഭോക്താക്കളുടെ ആരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നൽകി ഭക്ഷ്യ വിഭവ നിർമ്മാണത്തിൽ പുലർത്തുന്ന സത്യസന്ധതയ്ക്കും നിരവധി അംഗീകാരങ്ങൾ റോണെക്കിനു ലഭിച്ചിട്ടുണ്ട്. കെ.എസ്.എസ്.ഐ.എയുടെ ബെസ്റ്റ് എന്റർപ്രണർ അവാർഡ്, മികച്ച സംരംഭകനുള്ള കോസിഡിസിയുടെ ദേശീയ പുരസ്കാരം, ഇന്റർനാഷണൽ അച്ചീവേഴ്സ് കോൺഫെറൻസിന്റെ ഫാസ്റ്ററ്റ് ഗ്രോവിംഗ് ഇന്ത്യൻ എക്സലൻസ് അവാർഡ് തുടങ്ങിയവ ലഭിച്ച ഇവയിൽ ചിലതു മാത്രം. അസ്റ്റെക്കാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റും റോണെക്കിന് ലഭിച്ചിട്ടുണ്ട്.
കുടുംബം
കൊല്ലം മുണ്ടയ്ക്കൽ തുമ്പറ നഗർ ദേവ് ആലയത്തിലാണ് താമസം. അദ്ധ്യാപികയായ ഷീതു സ്റ്റീഫനാണ് ഭാര്യ. എഴാം ക്ലാസ് വിദ്യാർത്ഥി ഇവാഞ്ചലിൻ ദേവ് റോണെക്ക്, രണ്ടാം ക്ലാസ് വിദ്യാർത്ഥി സെറാഫിൻ ദേവ് റോണെക്ക് എന്നിവർ മക്കളാണ്.