സന്തോഷ് പ്രിവിയയെ തീകൊളുത്തി കൊന്നത് വിഷുവിന് പ്രതിശ്രുത വരനെ കാണാൻ പോകും വഴി; മുൻപ് ഭീഷണിപ്പെടുത്തിയതായും സൂചന

Monday 15 April 2024 9:02 AM IST

പാലക്കാട്: കൊടുമുണ്ടയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി സന്തോഷ് പ്രിവിയയെ മുൻപും ഭീഷണിപ്പെടുത്തിയിരുന്നതായി സൂചന. മാസങ്ങൾക്ക് മുൻപായിരുന്നു സംഭവം.പ്രിവിയയുടെ വിവാഹം നിശ്ചയിച്ചതോടെ ഈ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായി പ്രിവിയയുടെ മാതാപിതാക്കൾ പൊലീസിന് മൊഴിനൽകി. വിഷുദിനത്തിൽ പ്രതിശ്രുത വരനെ കാണാൻ പോകുമ്പോഴായിരുന്നു തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രിവിയ (30) കൊല്ലപ്പെട്ടത്.

യുവതിയെ ഏറെനേരം നോക്കിനിന്നിട്ടും കാണാതെവന്നപ്പോൾ പ്രതിശ്രുത വരൻ അന്വേഷിച്ചിറങ്ങിയിരുന്നു. ഈ സമയം സന്തോഷ് ധൃതിയിൽ വാഹനമോടിച്ച് പോകുന്നത് കണ്ടു. ഈ വിവരം പ്രതിശ്രുത വരൻ പൊലീസിൽ മൊഴി നൽകി. കൃത്യം നടത്തിയ ശേഷം സന്തോഷ് വൈകാതെ ജീവനൊടുക്കി. വിവാഹ മോചിതയാണ് പ്രിവിയ. ബന്ധം വേർപെടുത്തിയ ശേഷം സന്തോഷുമായി അടുപ്പത്തിലായതായി സൂചനകൾ ഉണ്ട്.

വിവാഹം കഴിക്കണമെന്ന് സന്തോഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രിവിയ പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറി. 29നായിരുന്നു പ്രിവിയയുടെ നിശ്ചയിച്ച വിവാഹം നടക്കേണ്ടിയിരുന്നത്. ഈ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.


സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് പ്രിവിയ. ഞായറാഴ്‌ച രാവിലെ വയലിനോട് ചേർന്ന റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതിനുചുറ്റുമുള്ള പുല്ലും കത്തിക്കരിഞ്ഞിരുന്നു. സമീപത്തായി സ്‌കൂട്ടറും കണ്ടെത്തി. യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാണെന്നാണ് സൂചന. കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement