കഴക്കൂട്ടത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു
കഴക്കൂട്ടം: കഴക്കൂട്ടത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ 35 പവൻ സ്വർണവും വാച്ചുകളും കവർന്നു. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ എന്റർപ്രൈസസ് ഉടമ കഴക്കൂട്ടം വിളയിൽകുളം ശ്യാംലാലിന്റെ സൗപർണിക വീട്ടിലാണ് സംഭവം.
ശ്യാംലാൽ കുടുംബസമേതം ഇക്കഴിഞ്ഞ വെള്ളിയാഴ്ച മൂകാംബിക ദേവീക്ഷേത്രത്തിൽ തീർത്ഥയാത്രയ്‌ക്ക് പോയിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് മടങ്ങിയെത്തിയപ്പോഴാണ് വാതിൽ തകർത്തതായി കണ്ടത്. തുടർന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായെന്ന് മനസിലായത്. മോഷ്ടാക്കൾ എല്ലാ മുറികളിലെയും വാതിലുകളും അലമാരകളും കുത്തിത്തുറന്നിട്ടുണ്ട്. കഴക്കൂട്ടം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം അസി.കമ്മിഷണർ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ശ്യാംലാലും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസം.
അതേസമയം മോഷ്ടാക്കൾ ഗ്ലൗസ് ഉപയോഗിച്ചാണ് വാതിൽ തകർത്ത് അകത്തുകയറിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ശ്യാംലാലും കുടുംബവും സ്ഥലത്തില്ലെന്ന് അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പ്രദേശത്തെ സി.സി ടി.വി കേന്ദ്രീകരിച്ച് കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.