വിസ തട്ടിപ്പ്: പ്രതി 34 വർഷത്തിന് ശേഷം പിടിയിൽ
കാഞ്ഞങ്ങാട്: വിസ തട്ടിപ്പ് കേസിൽ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത പ്രതി
34 വർഷത്തിന് ശേഷം അറസ്റ്റിലായി. കുണിയ ചരുമ്പയിലെ സി.എച്ച്.മുഹമ്മദ് ഷാഫിയെ (58) യാണ് ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി.ആസാദ് അറസ്റ്റു ചെയ്തത്. കൂടെ സബ് ഇൻസ്പെക്ടർ എം.ടി.പി സൈഫുദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.കുഞ്ഞബ്ദുല്ല,സിവിൽ പൊലീസ് ഓഫീസർമാരായ കെ.സംജിത്, മനു എന്നിവരും ഉണ്ടായിരുന്നു.
1989ൽ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയിൽ നിന്നാണ് ഗൾഫിലേക്കുള്ള വിസ നൽകാമെന്ന് പറഞ്ഞു 15000 രൂപ കൈപ്പറ്റിയത്. പല സ്ഥലങ്ങളിലും തനിച്ചാണ് ഇയാൾ കഴിഞ്ഞിരുന്നത്. കോടതിയുടെ വാറണ്ട് പ്രകാരം പൊലീസ് അന്വേഷിച്ച് എത്തുമ്പോഴേക്കും ഇയാൾ അവിടെ നിന്നും അപ്രത്യക്ഷനാകും. വാഹന പരിശോധനക്കിടയിലാണ് കുശാൽ നഗറിൽ പൊലീസ് സംഘം മുഹമ്മദ് ഷാഫിയെ കുടുക്കിയത്. ഇയാളെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.