തെർമൽ ഇൻസുലേഷന് പ്രചാരമേറുന്നു
കൊച്ചി: തെർമൽ ഇൻസുലേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പണിയുന്ന കെട്ടിടങ്ങൾക്ക് കേരളത്തിൽ പ്രചാരമേറുന്നു.
കെട്ടിടത്തിന്റെ ചുമരുകളെ പാളികളായി തിരിച്ച് സ്റ്റെറോഫോമിന് ഇരുവശവും കരുത്തുറ്റ കമ്പിയും സിമന്റ് മിശ്രിതവും ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രക്രിയയാണ് തെർമൽ ഇൻസുലേഷൻ എന്നറിയപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ചൂട് ഗണ്യമായി കൂടുന്ന സാഹചര്യത്തിൽ എ. സികളുടെ ഉപയോഗം കാര്യക്ഷമമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
ഇഷ്ടികയോ കല്ലോ ഉപയോഗിച്ചു നിർമ്മിക്കുന്ന ഭിത്തിയേക്കാൾ ആറിരട്ടി ആർ. മൂല്യം (ഇൻസുലേഷന്റെ അളവിനെ സൂചിപ്പിക്കുന്ന ഘടകം) കൂടുതലാണ് സ്റ്റെറോഫോം ഉപയോഗിച്ചുള്ള ചുമരുകൾക്കുള്ളത്.
പരമ്പരാഗത നിർമ്മാണ രീതിയിൽ പണിയുന്ന കെട്ടിടങ്ങളെ അപേക്ഷിച്ച് തെർമൽ ഇൻസുലേഷൻ ടെക്‌നോളജിയിൽ നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ഭൂചലനത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഐ. ഐ. ടി റൂർഖേയിലെ നാഷണൽ സൈസ്മിക് ടെസ്റ്റ് ഫെസിലിറ്റി നടത്തിയ പഠനത്തിൽ തെളിയിച്ചിട്ടുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന കാക്കനാട് ഇൻഫോപാർക്കിലെ ക്ലെയ്‌സിസ് ലൈഫ് സ്റ്റൈൽ മേധാവി വിനോദ് തരകൻ പറയുന്നു.
കേരളത്തിൽ അധികം ഉപയോഗിക്കാത്ത തെർമൽ ഇൻസുലേഷൻ ടെക്‌നോളജിയിൽ നിരവധി വീടുകളും അപ്പാർട്ടുമെന്റുകളും ക്ലെയ്‌സിസ് ലൈഫ് സ്റ്റൈൽ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.