ഇളകൊള്ളൂർ അതിരാത്രത്തിന് ഇന്ന് തിരിതെളിയും
ഇളകൊള്ളൂർ : ഇളകൊള്ളൂർ അതിരാത്രത്തിന് ഇന്ന് മഹാദേവർ ക്ഷേത്രത്തിൽ തുടക്കമാകും. വൈകിട്ട് മൂന്നിനാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. അഞ്ചിന് യജമാനൻ പത്നീ സമേതം യജ്ഞ ശാലയിലേക്ക് പ്രവേശിക്കും. തുടർന്നാണ് യാഗത്തിനായുള്ള അഗ്നി പകരുന്ന പ്രാതരഗ്നിഹോത്രം നടക്കുന്നത്. സർവ്വ ശുദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്നിഹോത്രവും നടക്കും. ആദ്യ ആറ് ദിവസം സോമയാഗം നടക്കുക. തുടർന്ന് സമ്പൂർണ അതിരാത്ര യജ്ഞത്തിലേക്ക് കടക്കും. മേയ് ഒന്നിന് വൈകിട്ട് മൂന്നിന് യാഗശാലകൾ അഗ്നിക്ക് സമർപ്പിക്കുന്ന പൂർണാഹുതി നടക്കും. ഡോ.ഗണേഷ് ജോഗ്ലേക്കർ ആണ് അതിരാത്രത്തിന്റെ പ്രധാന ആചാര്യൻ. യാഗാവസാനം വരെ യജമാനനും പത്നിയും പ്രധാന ആചാര്യനും യാഗശാലയിൽ തന്നെ തുടർന്ന് എല്ലാ ക്രിയകളിലും പങ്കെടുക്കും. ഇവർക്ക് പുറമെ 17 വൈദികർ ഉണ്ടാകും. ഇവരുടെ പരികർമികളായ വൈദികരും ചേർന്ന് 41 വൈദികരാണ് യാഗ ക്രിയകൾ ചെയ്യുന്നത്.
ഇന്നലെ വൈകിട്ട് ഋത്വിക്കുകൾ യാഗശാലയിലെത്തി അഗ്നിമന്ഥന നിത്യാഗ്നി ഹോത്രം നടത്തി. അനവധി കർമ്മങ്ങളും ഉപകർമങ്ങളും ചടങ്ങുകളും മന്ത്രോച്ചാരണങ്ങളും സ്തുതികളും കൊണ്ട് നിറഞ്ഞതാണ് അതിരാത്രം. സാധാരണയാഗങ്ങൾ ആറ് ദിവസം കൊണ്ട് പൂർത്തിയാകുമെങ്കിലും അതിരാത്രം പന്ത്രണ്ട് ദിവസം വരെ നീണ്ടുനിൽക്കും. ഇളകൊള്ളൂർ മഹാദേവ ക്ഷേത്രത്തിന്റെ പുറംമതിലിനോട് ചേർന്നുള്ള ഗ്രൗണ്ടിലാണ് യജ്ഞമണ്ഡപങ്ങൾ നിർമിച്ചിരിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് രണ്ടടിയിൽ കൂടുതൽ ഉയർത്തിക്കെട്ടിയ തറയിലാണ് ഇവ പണിതിരിക്കുന്നത്. മേൽക്കൂര ഓല കൊണ്ട് നിർമിച്ചതാണ്. മഹായാഗത്തിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ നടത്താനും ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്. യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിനയാഗം, ത്രിദിനയാഗം, പഞ്ചദിനയാഗം, സപ്തദിനയാഗം, സമ്പൂർണ യാഗം എന്നിങ്ങനെ പൂജകൾ അർപ്പിക്കാം.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോക്ടർ ചേന്നാസ് ദിനേശൻ നമ്പൂതിരിയാണ് സ്വാഗതസംഘം ചെയർമാൻ. ജനറൽ കൺവീനർ പി.ആർ.മുരളീധരൻ നായരും. കോന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഷ്ണു മോഹൻ ചെയർമാനായുള്ള സംഹിതാ ഫൗണ്ടേഷനാണ് സംഘാടകർ. അനീഷ് വാസുദേവൻ പോറ്റി രക്ഷാധികാരിയും കെ.സി.പ്രദീപ് കുമാർ ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമാണ്. ആർ.അനിൽരാജ്, അഭിലാഷ് അയോദ്ധ്യ എന്നിവർ ട്രസ്റ്റിമാരാണ്. ബബിലു ശങ്കർ, വി.പി.അഭിജിത്ത്, വി.പി.ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി എന്നിവർ നേതൃത്വം നൽകുന്നു.