ഐ.സി.യു പീഡനക്കേസ്: അന്വേഷണം ഉത്തരമേഖല ഐ.ജിക്ക്
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിലെ
അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐ.ജി കെ.സേതുരാമന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അതിജീവിതയുടെ സമരത്തെക്കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കണം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണം. സ്വീകരിച്ച നടപടി സംബന്ധിച്ച് പരാതിക്കാരിക്ക് മറുപടി നൽകണമെന്നും നിർദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിൽ സന്തോഷമുണ്ടെന്നും കേസിൽ പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചാലേ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിലെ സമരം അവസാനിപ്പിക്കൂവെന്നും അതിജീവിത വ്യക്തമാക്കി.
സംഭവത്തിൽ ഡോ.കെ.വി. പ്രീത രേഖപ്പെടുത്തിയ മൊഴിയിൽ താൻ പറഞ്ഞ പലകാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു മെഡി. കോളേജ് എ.സി.പി കെ.സുദർശൻ കമ്മിഷണർക്ക് നൽകിയ അന്വേഷണ റിപ്പോർട്ട്. ഇതിന്റെ പകർപ്പ് വിവരാവകാശ പ്രകാരമുൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കാത്തതിനെ തുടർന്നാണ് സമരം തുടങ്ങിയത്.
സമരത്തിനിടെ സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയെ കാണാൻ അതിജീവിത മുൻകൂർ അനുമതി വാങ്ങിയിരുന്നെങ്കിലും കാണാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. വേണമെങ്കിൽ അതിജീവിതയെ മാത്രം കാണാമെന്നും ബാനർ അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടതായും പരാതിയുണ്ടായിരുന്നു.
റിപ്പോർട്ട് തേടി
മനുഷ്യാവകാശ കമ്മിഷൻ
അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രവർത്തകൻ നൗഷാദ് തെക്കയിൽ നൽകിയ പരാതിയിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ.ബൈജൂനാഥ് നിർദ്ദേശിച്ചു. മേയ് 17ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വിഴിഞ്ഞം സമരത്തിനുപിന്നാലെഅക്കൗണ്ടുകൾ മരവിപ്പിച്ചു (ഡെക്ക്)
കടുത്ത പ്രതിസന്ധിയെന്ന്
ലത്തീൻ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനുപിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതു കാരണംദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. സഭയുടെ പ്രവർത്തനങ്ങൾക്കായി റോമിൽ നിന്ന് നൽകിയിരുന്ന സബ്സിഡി അടക്കമുള്ള സാമ്പത്തിക സഹായങ്ങൾ നിലച്ചു. ജർമ്മനി, ഫ്രാൻസ്, യു.കെ. യു.എസ് എന്നിവിടങ്ങളിൽ നിന്ന് വിശ്വാസികൾ അയച്ചുകൊണ്ടിരുന്ന സംഭാവനകൾ പോലും സ്വീകരിക്കാനാവുന്നില്ല. വിദേശത്തുനിന്നു സഹായം ലഭിച്ചിരുന്ന എഫ്.സി.ആർ.എ അക്കൗണ്ടും മരവിപ്പിച്ചു. ഇതുമൂലം കാരിത്താസ് അടക്കമുള്ള വിവിധ സന്നദ്ധ സംഘടനകളിലെ 90ഓളം വരുന്ന ഫീൽഡ് സ്റ്റാഫുകളിൽ പകുതിയിലേറെ പേരെ പിരിച്ചുവിട്ടെന്നും അതിരൂപത അധികൃതർ കേരളകൗമുദിയോട് പറഞ്ഞു.അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് വ്യക്തമായ കാരണം അറിയിച്ചിട്ടില്ല. വിഴിഞ്ഞം സമരത്തെ തുടർന്നുള്ള നടപടികളാണിതെന്നാണ് അറിയുന്നത്. തുറമുഖ സമരത്തിന്റെ പേരിലെടുത്ത കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും മിക്ക കേസുകളും അതേപടി തുടരുകയാണ്. ഇക്കാര്യത്തിൽ ചർച്ചകൾക്കായി സർക്കാരിനെ സമീപിക്കില്ലെന്നും അതിരൂപത അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം മുതൽ മിഷൻ പ്രവർത്തനങ്ങൾക്കായി ലഭിക്കാറുള്ള സാധാരണ സാമ്പത്തിക സഹായങ്ങൾ പോലും സ്വീകരിക്കാൻ കഴിയാത്ത രീതിയിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും അതിനാൽ സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്കു പോലും പണം കണ്ടെത്താൻ കഴിയുന്നില്ലെന്നും ഞായറാഴ്ച പള്ളികളിൽ വായിച്ച ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികളെക്കുറിച്ച് ഇടയലേഖനത്തിൽ പ്രത്യേക പരാമർശം നടത്തിയിട്ടില്ല. എന്നാൽ, വിഴിഞ്ഞം സമരത്തെ തുടർന്ന് എടുത്ത കേസുകളുടെ പശ്ചാത്തലത്തിലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും അതിനു പൊലീസിന്റെ റിപ്പോർട്ട് കാരണമായിട്ടുണ്ടെന്നും അതിരൂപത അധികൃതർ ചൂണ്ടിക്കാട്ടുന്നു.