ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.വി.ഗോപിനാഥ്

Tuesday 23 April 2024 1:57 AM IST

പാലക്കാട്: ‘രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയതോടെ എന്റെ മനസ് നിറഞ്ഞു; പരിപൂർണ പിന്തുണ അദ്ദേഹത്തിന്’ . മുൻ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥ് നയം വ്യക്തമാക്കി.

പെരിങ്ങോട്ടുകുറിശ്ശിയിൽ നടത്തിയ രാഷ്ട്രീയ പൊതുയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ നിലപാട് പ്രഖ്യാപനം. തന്റെ പരിപൂർണ പിന്തുണ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസുകാർക്ക് മാനസിക രോഗമാണ്. 2021ൽ പാർട്ടി വിട്ട തന്നെ 2024ൽ കോൺഗ്രസ് പുറത്താക്കി. പെരിങ്ങോട്ടുകുറിശ്ശിയുടെ മനസ് കെ.രാധാകൃഷ്ണനൊപ്പമാണ്. ആലത്തൂർ എം.പിക്ക് 25 കോടി കിട്ടിയിട്ടും 1 ലക്ഷം പോലും പെരിങ്ങോട്ടുകുറിശ്ശിക്ക് കിട്ടിയില്ല. പെരിങ്ങോട്ടുകുറിശ്ശിക്ക് കൈത്താങ്ങായത് മുഖ്യമന്ത്രിയും എ.കെ.ബാലനുമാണ്. എ.കെ.ബാലൻ മന്ത്രിയായപ്പോൾ പെരിങ്ങോട്ടുകുറിശ്ശിയെ ചേർത്തുപിടിച്ചു.

പ്രസംഗത്തിനിടെ എ.വി.ഗോപിനാഥ് വികാരഭരിതനായി. കോൺഗ്രസിനെ താൻ 60 വർഷത്തോളം സ്‌നേഹിച്ചു. എന്നാൽ കോൺഗ്രസ് തന്നെ വേട്ടയാടി. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസിന് കെട്ടിവെച്ച കാശ് കിട്ടില്ലെന്നും എ.വി.ഗോപിനാഥ് പറഞ്ഞു.

ആലത്തൂർ മണ്ഡലത്തിലെ പെരിങ്ങോട്ടുകുറുശ്ശി, തരൂർ, കണ്ണമ്പ്ര മേഖലകളിലെ വോട്ടുകളിൽ ഏറെ സ്വാധീനമുള്ള നേതാവാണ് മുൻ കോൺഗ്രസ് എം.എൽ.എയായ എ.വി.ഗോപിനാഥ്. കോൺഗ്രസിനകത്തെ വിഭാഗീയതയെ തുടർന്നാണ് എ.വി.ഗോപിനാഥ് കോൺഗ്രസ് വിട്ടത്. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളും എ.വി.ഗോപിനാഥന്റെ നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു.

Advertisement
Advertisement