കാറ്റും മഴയും : അട്ടത്തോട്ടിൽ 24 വീടുകൾക്ക് നാശം, ദുരിതാശ്വാസ ക്യാമ്പ് തുറന്നു
റാന്നി : കനത്ത മഴയിലും കാറ്റിലും അട്ടത്തോട്ടിൽ വ്യാപകമായ നാശം. 24 വീടുകൾക്ക് നാശമുണ്ടായി. മരങ്ങൾ കടപുഴകി നിരവധി വൈദ്യൂതി തൂണുകൾ ഒടിഞ്ഞു. കാറ്റിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് നാശം വിതച്ച കാറ്റ് വീശിയത്. ചാലക്കയം - ളാഹ റോഡിൽ പ്ലാന്തോടിനു സമീപം മരങ്ങൾ വീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. അഗ്നിരക്ഷാസേന പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിലെ തടസങ്ങൾ നീക്കി. കിഴക്കേക്കര, പടിഞ്ഞാറെക്കര ആദിവാസി കോളനിയിൽപ്പെട്ട വീടുകൾക്കാണ് നാശം നേരിട്ടത്. ചെറിയ വീട്ടിൽ ബിനോയി, കല്ലുങ്കൽ ഷിബു, പ്ലാമുട്ടിൽ ബിനു, മാമൂട്ടിൽ പെരുമാൾ അയ്യപ്പൻ, മൈലാമുട്ടിൽ കൃഷ്ണൻകുട്ടി, കല്ലുങ്കൽ ബിന്ദു, പാലമുട്ടിൽ രജിനി, പൂവത്തോലിൽ രാധിക, മുറിഞ്ഞുകല്ലിൽ കുട്ടപ്പൻ, നെടുങ്ങലിൽ സുജൻ, കാട്ടാംകുന്നേൽ വാസുക്കുട്ടൻ, പുതുപ്പറമ്പിൽ രാധ, ഈറ്റയ്ക്കൽ രാജമ്മ, പുത്തൻപുരയ്ക്കൽ ബിന്ദു, വെള്ളച്ചി പുത്തൻപരുയ്ക്കൽ ജഗദ, കല്ലുങ്കൽ മോഹനൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ഗൃഹോപകരണങ്ങൾക്കും നാശം സംഭവിച്ചു. വീട് നഷ്ടപ്പെട്ടവരെ നിലയ്ക്കലിലെ ട്രൈബൽ സ്കൂളിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. റവന്യു, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ നാശനഷ്ടങ്ങൾ വിലയിരുത്തി.