ലോക്സഭയിൽ എത്തേണ്ടത് ഉറച്ചുനിൽക്കുന്നവർ: മുഖ്യമന്ത്രി
നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരാണ് ലോക്സഭയിലെത്തേണ്ടതെന്നും, മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിന് കരുത്തുപകരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുന്നതിന് പകരം, വോട്ടെടുപ്പിന് മുമ്പ് സ്ഥാനാർത്ഥികളെ വിലയ്ക്കെടുത്ത് ജനാധിപത്യാവകാശം റദ്ദാക്കുന്നതിലേക്ക് ബി.ജെ.പി മാറിയിരിക്കുന്നു. അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പത്തു സീറ്റുകളിൽ വാക്കോവർ നൽകിയത് കോൺഗ്രസാണ്. അതാണ് ഗുജറാത്തിലെ സൂറത്തിലും കണ്ടത്. കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ ബി.ജെ.പിയിലേക്ക് പോയെന്നാണ് വിവരം. ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നെന്ന് അഭിമാന പുരസരം പറയുന്നവരും ഗോൾവാൾക്കറിന്റെ ഫോട്ടോയ്ക്കു മുന്നിൽ വിളക്ക് കൊളുത്തിയവരുമൊക്കെയാണ് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാർട്ടിയുണ്ടാക്കി എൻ.ഡി.എയിൽ ചേരാൻ ചർച്ച നടത്തിയെന്നാണ് അസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ വെളിപ്പെടുത്തൽ. ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ കോൺഗ്രസിന് എത്ര മാത്രം ആത്മാർത്ഥതയുണ്ടെന്ന് തെളിയുന്ന അനുഭവമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: സതീശൻ
പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർമാർ മോദി, പിണറായി സർക്കാരുകളുടെ ജനദ്രോഹ നടപടികളെക്കുറിച്ച് ഓർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെ.പി.സി.സിയുടെ മാദ്ധ്യമ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഗ്യാരന്റികൾക്ക് വിലയില്ല. അമ്പത് രൂപയ്ക്ക് പെട്രോൾ, രണ്ടുകോടി തൊഴിൽ തുടങ്ങിയ വാഗ്ദാനങ്ങളൊക്കെ കാറ്റിൽപ്പറന്നു. മൻമോഹൻസിംഗ് ദീർഘവീക്ഷണത്തോടെ സമ്പത്തിന്റെ നീതിപൂർവമായ വിതരണത്തെക്കുറിച്ച് പ്രസംഗിച്ചതാണ് മോദി ഇപ്പോൾ വളച്ചൊടിച്ച് വർഗീയമാക്കുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹങ്ങൾക്ക് കൂടുതൽ സമ്പത്ത് വിതരണം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആശയത്തെ വക്രീകരിച്ച് തെറ്റിദ്ധാരണ പരത്തി വോട്ടാക്കുകയാണ്.
പിണറായി സർക്കാർ പാവപ്പെട്ട ഒരുകോടി ആളുകളുടെ പെൻഷൻ ഇല്ലാതാക്കി. സർക്കാർ ആശുപത്രികളിൽ മരുന്നില്ല. സപ്ലൈകോയിലും റേഷൻകടകളിലും സാധനങ്ങളില്ല. കാരുണ്യ പദ്ധതി നിലച്ചു. കേരളത്തിൽ യു.ഡി.എഫ് ഇക്കുറി ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് തരംഗം: ഹസൻ
ലോക്സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള തരംഗമാണിത്. ഇരുപത് സീറ്റും നേടുമെന്നത് യു.ഡി.എഫിന്റെ ഗ്യാരന്റിയാണ്. ദേശീയതലത്തിൽ രാഹുൽഗാന്ധിക്കും 'ഇന്ത്യ" മുന്നണിക്കും അനുകൂല സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
20 സീറ്റും യു.ഡി.എഫ് നേടും: ചെന്നിത്തല
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്നും യു.ഡി.എഫ് തരംഗ സാദ്ധ്യതയാണ് തെളിയുന്നതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 20 സീറ്റിലും യു.ഡി.എഫ് ജയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും നിരന്തരം അപമാനിക്കുന്നത് ഭരണ പരാജയം മറച്ചുവയ്ക്കാനും ജനശ്രദ്ധ തിരിച്ചു വിടാനുമാണ്.
മോദി പരാമർശത്തിന്റെ പേരിൽ രാഹുലിന്റെ എം.പി സ്ഥാനം നഷ്ടപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാജ്യത്തെ മുസ്ലിങ്ങളെ അപ്പാടെ ആക്ഷേപിച്ച മോദിക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഭരണത്തിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പെന്ന് അവകാശപ്പെടാനുള്ള ആർജവം മുഖ്യമന്ത്രിക്കുണ്ടോ.
എന്റെ പട്ടി പോലും ബി.ജെ.പിയിൽ പോകില്ല: സുധാകരൻ
എന്റെ പട്ടി ബ്രൂണോ പോലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. ബി.ജെ.പിയിലേക്ക് പോകാൻ സുധാകരൻ തയ്യാറായി നിൽക്കുന്നെന്ന എൽ.ഡി.എഫ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പതാം വയസ് മുതൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചയാളാണ് ഞാൻ. എനിക്കറിയാം ആരെ എതിർക്കണം, ആരെ അനുകൂലിക്കണമെന്ന്. ഞാൻ തൊട്ടവനും അറിയുന്നവനും എവിടെയെങ്കിലും പോയാൽ ഞാനാണോ ഉത്തരവാദി. അവർ പോയതുകൊണ്ട് ഞാൻ ബി.ജെ.പിയിൽ പോകും എന്നാണോ. ആറുമാസം എന്റെ കൂടെ നിന്ന സെക്രട്ടറിയാണ് ബി.ജെ.പിയിൽ പോയത്. അയാളെ ഞാൻ പുറത്താക്കിയതാണ്. അയാൾ പോയതിന് താൻ എന്തുചെയ്യാനാണ്.
മോദി ഹാട്രിക്ക് വിജയം നേടും: കെ. സുരേന്ദ്രൻ
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഹാട്രിക്ക് വിജയം നേടുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന കാര്യത്തിൽ പ്രതിപക്ഷത്തിനു പോലും സംശയമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മോദി സർക്കാർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രോഗ്രസ് കാർഡുമായാണ് വോട്ടർമാരെ നേരിടുന്നത്. പത്തു വർഷമായി മോദി സർക്കാർ നടപ്പിലാക്കിയ വികസന- ജനക്ഷേമ നയങ്ങളാണ് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നത്. നിഷ്പ്രഭരായ എതിരാളികൾക്ക് മുന്നോട്ടുവയ്ക്കാൻ ഒരു നയമോ നിലപാടോ നേതാവോ ഇല്ലെന്നതാണ് യാഥാർത്ഥ്യം. രാജ്യമെങ്ങും മോദി തരംഗം അലയടിക്കുകയാണ്. കേരളവും അതിൽ നിന്ന് മാറിനിൽക്കുന്നില്ല.