കാടിറങ്ങി നടന്നു തളർന്ന് അവർ എത്തി; ജനാധിപത്യത്തെ വിജയിപ്പിക്കാൻ
തിരുവനന്തപുരം: മലവെള്ളപ്പാച്ചിൽ ഉണ്ടായേക്കാവുന്ന കരവച്ചൽ തോട്ടിലൂടെ ഈറച്ചെടികൾ വകഞ്ഞുമാറ്റി അവർ നടക്കുന്നത് ജനാധിപത്യത്തെ വിജയിപ്പിക്കാനാണ്. കാടുതാണ്ടി 12 കിലോമീറ്റർ അകലെയുള്ള തേവിയാരുകുന്ന് എൽ.പി.എസിലെത്തണം വിതുര പൊടിയകാല ഊരിലുള്ളവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ. 70 കുടുംബങ്ങളിലായി 176 വോട്ടർമാരാണ് ഇവിടെയുള്ളത്. ഊരിലൊരു ബൂത്ത് എന്ന, കാലങ്ങളായുള്ള അവരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.
വോട്ടു തേടിയെത്തുന്നവരോട് ഊരിലേക്ക് നല്ലൊരു റോഡില്ല, വന്യമൃഗശല്യം കൂടുന്നു എന്നൊക്കെ പരാതി പറയുമ്പോൾ എല്ലാം ശരിയാക്കാമെന്നു പറയുന്നതല്ലാതെ ഒന്നും ശരിയായിട്ടില്ലെന്ന് ഊരുമൂപ്പൻ ശ്രീകുമാർ കാണി പറയുന്നു.
നഗരവാസികൾക്ക് കുടിവെളളം ലഭ്യമാക്കുന്നതിനു വേണ്ടി പേപ്പാറ ഡാം നിർമ്മിച്ചപ്പോഴാണ് പരിസരത്തെ ഊരുകളിൽ താമസിച്ചിരുന്ന ഒരു വിഭാഗത്തെ പൊടിയകാലയിലേക്ക് മാറ്റിയത്. നഗരത്തിൽ കുടിവെള്ളം ലഭിക്കാനായി വാസസ്ഥലം നഷ്ടപ്പെട്ടവർ കുടിവെള്ളത്തിനായി ഇപ്പോഴും സർക്കാരിനോട് യാചിച്ചു നിൽക്കുകയാണ്. ഈയിടെ കരടിയുടെയും പോത്തിന്റെയും ആക്രമണത്തിൽ ഊരിലെ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ നല്ല റോഡുമില്ല, വാഹനം വേണമെന്ന് വിളിക്കാൻ ഫോണിന് റെയ്ഞ്ചും ഇല്ല.
കരവച്ചലിന് അക്കരെയുള്ള മലയരികിൽ കഴിയുന്നവരുടെ അവസ്ഥ ഇതിലും ദയനീയമാണ്. മലമുകളിൽ മഴ പെയ്താൽ തോട് ആറു പോലെയാകും. കുറച്ചു നാൾ മുമ്പുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇവിടെയുണ്ടായിരുന്ന തടിപ്പാലം ഒലിച്ചു പോയി. മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചിലുമുണ്ടായാൽ 20 കുടുംബങ്ങൾ ഒറ്റപ്പെടും.
വീട്ടുജോലിക്ക് മുൻപേ
വോട്ടുചെയ്ത് സ്ത്രീകൾ
സ്വന്തം ലേഖിക
തിരുവനന്തപുരം: വീട്ടുജോലി തീർത്തിട്ട് വോട്ടുചെയ്യാമെന്ന് വച്ചാൽ ഈ ചൂട് താങ്ങാനാവില്ല. അതുകൊണ്ട് ഈ ജോലിയങ്ങ് തീർത്തേക്കാമെന്ന് കരുതി - രാവിലെ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മമാരുടെ പ്രതികരണം.
വീട്ടുജോലികളൊക്കെ തീർത്ത് ഉച്ചയൂണിനുശേഷം വോട്ട് ചെയ്യുന്നതാണ് സ്ത്രീകളുടെ രീതി. ഇത്തവണ അതിരാവിലെ മുതൽ ധാരാളം സ്ത്രീകൾ വോട്ട് ചെയ്യാനെത്തിയെന്ന് പോളിംഗ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉച്ചസമയത്ത് മിക്ക ബൂത്തുകളിലും വോട്ടർമാർ കുറവായിരുന്നു.വൈകുന്നേരത്താണ് വീണ്ടും സ്ത്രീകൾ കൂട്ടത്തോടെ എത്തിയത്.
കൊടുംചൂടിൽ വലഞ്ഞ്
പോളിംഗ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: ബൂത്തുകൾ പ്രവർത്തിച്ച ക്ളാസ് മുറികളിലും ഓഫീസ് കെട്ടിടങ്ങളിലും തിളയ്ക്കുന്ന ചൂടിലിരുന്നാണ് പോളിംഗ് ഉദ്യോഗസ്ഥർവോട്ടെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയത്. ഫാൻ സൗകര്യമുണ്ടായിരുന്നെങ്കിലും കടുത്ത ചൂടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയാണ് കൊടുംചൂടിലെ വോട്ടെടുപ്പ് ജോലികൾ വലച്ചത്.