എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് 330 പേർ
ആലപ്പുഴ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് വിഭാഗം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ രണ്ടുമാസത്തിനിടെ അറസ്റ്റിലായത് 330 പേർ. ആകെ 2008 റെയ്ഡുകൾ നടത്തി. അയ്യായിരത്തിലധികം വാഹനങ്ങൾ പരിശോധിച്ചു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മയക്കുമരുന്ന് കടത്ത്, വിൽപ്പന, വ്യാജമദ്യം ഉത്പാദനം, വിതരണം എന്നിവ തടയുന്നതിനാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിവരുന്നത്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, അന്തർ സംസ്ഥാന ബസുകൾ, പച്ചക്കറി ലോറികൾ, സ്വകാര്യ വാഹനങ്ങൾ, ബാർ ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. ഡ്രൈ ഡേ പ്രഖ്യാപിക്കപ്പെട്ടതോടെ വ്യാജമദ്യ നിർമ്മാണത്തിനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധനയും ജാഗ്രതയും കടുപ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുംവരെ സ്പെഷ്യൽ ഡ്രൈവ് തുടരും.
ആകെ റെയ്ഡുകൾ: 2008
പരിശോധിച്ച വാഹനങ്ങളുടെ എണ്ണം: 5735
അബ്കാരി കേസിൽ അറസ്റ്റിലായവർ: 232
ലഹരി കേസുകളിൽ അറസ്റ്റിലായവർ: 85
മറ്റ് അറസ്റ്റുകൾ: 13