സെലക്ടർമാരെ കണ്ടോ ഞങ്ങടെ സഞ്ജുവിനെ!
ലക്നൗ: വിക്കറ്റ് കീപ്പർമാരായ ക്യാപ്ടൻമാർ അർദ്ധ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച, ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയ്ന്റ്സിനെ അവരുടെ തട്ടകത്തിൽ 7 വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് പ്ലേഓഫിന് വളരെയടുത്തെത്തി. 9 മത്സരങ്ങളിൽ നിന്ന് അവരുടെ എട്ടാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയ്ന്റ്സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടിക്കിയ രാജസ്ഥാൻ ഒരോവർ ബാക്കി നിൽക്കെ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (199/3). ചേസിംഗിൽ ഒരു ഘട്ടത്തിൽ പോലും പതറാതെ 33 പന്തിൽ 73 റൺസുമായി രാജസ്ഥാനെ വിജയതീരത്തെത്തിച്ചത് സഞ്ജുവിന്റെ ക്യാപ്ടന്റെ ഇന്നിംഗ്സായിരുന്നു. സഞ്ജുവാണ് കളിയിലെ താരം. ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ല ദിവസം അടുത്തുവരെ സഞ്ജുവിന്റെ തുടർച്ചയായുള്ള മികച്ച പ്രകടനങ്ങൾ സെലക്ടർമാർക്ക് തള്ളിക്കളയാനാകില്ല.
ധ്രുവ് ജുറൽ (പുറത്താകാതെ 34 പന്തിൽ 52) ക്യാപ്ടന് മികച്ച പിന്തുണ നൽകി രാജസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇരുവരും തകർക്കപ്പെടാത്ത് മൂന്നാം വിക്കറ്റിൽ 62 പന്തിൽ കൂട്ടിച്ചേർത്ത 121 റൺസാണ് രാജസ്ഥാന്റെ വിജയമുറപ്പിച്ചത്. സഞ്ജുവിന്റെ സീസണിലെ നാലാം അർദ്ധ സെഞ്ച്വറിയും ധ്രുവിന്റെ കന്നി ഫിഫ്റ്റിയുമായിരുന്നു ഇന്നലത്തേത്. 78/3 എന്ന നിലയിലായിരുന്നു ഇരുവരും ക്രീസിൽ ഒന്നിച്ചത്. ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും (24), ജോസ് ബട്ട്‌ലറും (34) മികച്ച തുടക്കം രാജസ്ഥാന് നൽകി. 60 റൺസിന്റെകൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ഇപാക്ട് പ്ലെയർ റിയാൻ പരാഗും (14) അടുത്തടുത്ത് പുറത്തായെങ്കിലും സഞ്ജുവും ധ്രുവും രാജസ്ഥാനെ കാത്തു. സീസണിൽ ഏറ്റവും കൂടുതൽ റൺസടിച്ച താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് സഞ്ജു.
നേരത്തേ ക്യാപ്ടൻ കെ.എൽ രാഹുലിന്റയും (48 പന്തിൽ 76), ദീപക് ഹൂഡയുടേയും (31 പന്തിൽ 50) അർദ്ധ സെഞ്ച്വറികളാണ് ലക്നൗ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. രാജസ്ഥാനായി സന്ദീപ് ശർമ്മ രണ്ടും ട്രെൻഡ് ബോൾട്ട്, ആവേശ് ഖാൻ, ആർ.അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപകടകാരിയായ ക്വിന്റൺ ഡികോക്കിനെ ലക്നൗ ഇന്നിംഗ്സിലെ മൂന്നാം പന്തിൽ തന്നെ പുറത്താക്കി ബോൾട്ട് രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ കഴിഞ്ഞ കളിയിൽ ചെന്നൈയ്ക്കെതിരെ സെഞ്ച്വറിയുമായി ലക്നൗവിന്റെ വിജയശില്പിയായ മാർകസ് സ്റ്റോയിനിസിനെ (0) അക്കൗണ്ട് തുറക്കുിന്നതിന് മുന്നേ സന്ദീപ് ശർമ്മ ക്ലീൻ ബൗൾഡാക്കിയതോടെ 2 ഓവറിൽ 11/2 എന്ന നിലയിലായി ലക്നൗ.
എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച രാഹുലും ഹൂഡയും സെഞ്ച്വറി കൂട്ടുകെട്ടുമായി ലക്നൗവിനെ കരകയറ്റി. ഇരുവരും മൂന്നാം വിക്കറ്റിൽ 62 പന്തിൽ 115 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.ഹൂഡയെ പുറത്താക്കി അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. പുരാന് (11) തിളങ്ങാനിയില്ല. ബധോനിയും (18), ക്രുനാലും (15) പുറത്താകാതെ നിന്നു.