കൊച്ചിയിൽ വീണ്ടും കൊലപാതകം യുവാവിനെ കുത്തിക്കൊന്നു

Monday 29 April 2024 4:35 PM IST

കൊച്ചി: ഒരിടവേളയ്ക്കുശേഷം കൊച്ചിയെ നടുക്കി വീണ്ടും അരുംകൊല. നടുറോ‌ഡിൽ ബൈക്ക് വച്ചതിന്റെ പേരിലുണ്ടായ വാക്കുതർക്കവും പിന്നീട് നടന്ന അടിപിടിക്കുമിടെ യുവാവിനെ മുൻസുഹൃത്ത് കുത്തിക്കൊന്നു. ഒരാൾക്ക് വയറിന് വെട്ടേറ്റു. ഇയാൾ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. തമ്മനം എ.കെ.ജി കോളനിയിൽ കുമാരന്റെ മകൻ മനിൽകുമാറാണ് (മനീഷ്-34) മരിച്ചത്. എറണാകുളം ഗാന്ധിനഗറിൽ പൂനത്തിൽവീട്ടിൽ അജിത് ആന്റണിക്കാണ് (35) വെട്ടേറ്റത്.

കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കേസിൽ തമ്മനം എ.കെ.ജി കോളനിയിൽ പുത്തൻവീട്ടിൽ ജിതേഷിനെ (34) പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു. തമ്മനം കൂത്താപ്പാടി സ്വദേശി ആഷിഖിനെ കസ്റ്റ‌ഡിയിലെടുത്തശേഷം വിട്ടയച്ചു.

സംഭവം ശനിയാഴ്ച രാത്രി

ജിതേഷും കൊല്ലപ്പെട്ട മനീഷും സുഹൃത്തുക്കളായിരുന്നു. ഏതാനും വ‌ർഷങ്ങൾക്ക് മുമ്പ് ഇരുവരും തെറ്രി. ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. വീട്ടിലിരുന്ന് മദ്യപിച്ചശേഷം ആഷിഖിനൊപ്പം ജിതേഷ് എ.കെ.ജി കോളനിക്ക് പുറത്തെ കടയിലേക്ക് പോകുന്നതിനിടെ റോഡിന് നടുവിലായി നിറുത്തിയിട്ട മനീഷിന്റെ ബൈക്ക് കണ്ടു. ഉടൻ ബൈക്ക് മാറ്റണമെന്ന ജിതേഷിന്റെ ആവശ്യം മനീഷ് നിരസിച്ചതോടെ വാക്കുതർക്കമായി. ഇതിനിടെ ആഷിഖിന്റെ തള്ളുകൊണ്ട് മനീഷ് റോഡിൽ വീണു. ആളുകൾ നോക്കിനിൽക്കെ അടിതെറ്റി വീണത് മനീഷിനെ ചൊടിപ്പിച്ചു. തുടർന്ന് ഇയാൾ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് ആഷിഖിനേയും ജിതേഷിനേയും ആക്രമിച്ചു. നാട്ടുകാർ രംഗം ശാന്തമാക്കിയോടെ ജിതേഷും ആഷിഖും വീട്ടിലേക്ക് മടങ്ങി.

അമിത മദ്യലഹരിയിലായിരുന്ന മനീഷ് ആഷിഖിനെ വീണ്ടും ആക്രമിക്കാൻ സുഹൃത്ത് അജിത്തിനൊപ്പം ആഷിഖിന്റെ വീട്ടിലെത്തി. പുറത്തേയ്ക്കുവരാൻ ആഷിഖ് തയ്യാറായില്ല. മനീഷും അജിത്തും ചേർന്ന് ആഷിഖിന്റെ ബൈക്ക് ഉന്തി എ.കെ.ജി കോളനിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇരുവരും ജിതേഷിന്റെ വീട്ടിലെത്തി. മുൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നെങ്കിലും ജിതേഷ് കിടപ്പുമുറിയിലേക്ക് മാറി. കിടപ്പുമുറിയുടെ വാതിലും പൊളിച്ചതോടെ ജിതേഷ് തലയിണയ്ക്കടിയിൽനിന്ന് കഠാരയെടുത്ത് ആക്രമിക്കുകയായിരുന്നു. അജിത്തിനാണ് ആദ്യം വെട്ടേറ്റത്. പിന്നാലെ മനീഷിനെ കുത്തിവീഴ്ത്തി. പുറത്ത് മുറിവേറ്റ ഇയാളുടെ വയറിനും കുത്തി. ഓടിരക്ഷപ്പെട്ട അജിത്താണ് മനീഷിന് കുത്തേറ്റ വിവരം അയൽവാസികളോട് പറയുന്നത്. നാട്ടുകാരാണ് അജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്.

പൊലീസ് മനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: സോണിയ. മാതാപിതാക്കൾ: കുമാർ-നെജീറ. സംസ്കാരം ഇന്ന് രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ.

ടൈലുപണിക്കാരനാണ് ജിതേഷ്. നാലുമാസംമുമ്പ് അമ്മ ഉഷയുടെ മരണത്തോടെ ഒറ്റയ്ക്കായിരുന്നു താമസം.

Advertisement
Advertisement