കെ.എ.എസ് വിജ്ഞാപനം നവംബറിൽ വന്നേക്കും, എല്ലാ വകുപ്പിലേക്കും ഡെപ്യൂട്ടേഷൻ
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്) രണ്ടാം ബാച്ചിന്റെ വിജ്ഞാപനം നവംബറോടെ ഉണ്ടായേക്കുമെന്ന് സൂചന. നിരവധി ഉദ്യോഗാർത്ഥികളാണ് ഇതിനായി കാത്തിരിക്കുന്നത്.
രണ്ടാഴ്ച മുമ്പ് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് അടുത്ത കെ.എ.എസ് നിയമനത്തിനുള്ള നടപടികളിലേക്ക് കടക്കാൻ ധാരണയായത്.
2019 നവംബർ ഒന്നിനായിരുന്നു ആദ്യ വിജ്ഞാപനം. 2021ൽ ഒക്ടോബറിൽ 29 തസ്തികകളിലായി 105 പേർക്ക് നിയമനം ലഭിച്ചിരുന്നു. രണ്ടുവർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നാണ് കെ.എ.എസ് സ്‌പെഷ്യൽ റൂളിലുള്ളത്. ഇതുപ്രകാരം 2021ൽ രണ്ടാം വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു. തസ്തികകൾ കണ്ടെത്താനാവാതെ വന്നതോടെ അതു പാലിക്കാൻ കഴിഞ്ഞില്ല.
കെ.എ.എസിൽ പ്രവേശിക്കുന്നവർ എട്ടുവർഷം കേഡർ തസ്തികകയിൽ തുടരുന്നതിനാൽ പുതിയ ഒഴിവുകൾ കുറവാണ് . ഇതിനു പരിഹാരമായി രണ്ടാം ബാച്ച് മുതൽ
കേഡർ സ്ട്രെംഗ്ത്തായ 105ൽ 31 തസ്തികകൾ (30 ശതമാനം) ഐ.എ.എസ് മാതൃകയിൽ സ്റ്റേറ്റ് ഡെപ്യൂട്ടേഷൻ റിസർവ് ആക്കും.
ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ പോകുമ്പോൾ ഒഴിവുവരുന്ന തസ്‌തികകളിൽ കേന്ദ്രം നിയമനം നടത്തുന്ന രീതിയാണ് കെ.എ.എസിലും നടപ്പാക്കുക. ഇതിനായി കെ.എ.എസ് സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യും.
ഡെപ്യൂട്ടേഷൻ എല്ലാ വകുപ്പിലും കണ്ടെത്താൻ ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമായി. ഡെപ്യൂട്ടേഷൻ തസ്തികകൾ, ആ തസ്തികയ്ക്ക് വേണ്ട യോഗ്യതകൾ, ശമ്പള സ്കെയിൽ, തസ്തികകൾ സ്ഥിരമാണോ താത്കാലികമാണോ തുടങ്ങിയ വിവരങ്ങളും വകുപ്പ് സെക്രട്ടറിമാർ രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുഭരണ വകുപ്പിന് കൈമാറണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.
# വകുപ്പുകൾക്ക് മെല്ലപ്പോക്ക്
തസ്തികകൾ കണ്ടെത്തി അറിയിക്കുന്നതിൽ വകുപ്പുകൾക്ക് വീഴ്ചയുണ്ടായതായി ചീഫ് സെക്രട്ടറി ഡോ.വി.വേണു യോഗത്തിൽ കുറ്റപ്പെടുത്തി. ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെന്ന് മാത്രമല്ല, റിപ്പോർട്ട് ചെയ്ത തസ്തികകളിൽ പലതും കെ.എ.എസിന് നൽകാൻ സാധിക്കില്ലെന്നും വകുപ്പുകൾ അറിയിച്ചതായി പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി യോഗത്തിൽ പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ ഡെപ്യൂട്ടേഷനിലെത്തിയ നാലുപേരിൽ ഒരാൾ കേഡർ തസ്തികകയിലേക്ക് തിരിച്ചുപോയി. മറ്റ് മൂന്നുപേരും മടങ്ങിപ്പോകാൻ അപേക്ഷ നൽകിയിട്ടുണ്ട്.
ജീവനക്കാരോട്
ചിറ്റമ്മനയം: സെക്ര.
ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: ഡി.എ അനുവദിക്കുന്നതിൽ ജീവനക്കാരോട് ഇടതുസർക്കാരിന് ചിറ്റമ്മ നയമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ജീവനക്കാരുടെ ഏഴു ഗഡു കുടിശിക ക്ഷാമബത്തയിൽ ഒരു ഗഡു മാത്രം അനുവദിച്ചും 39 മാസത്തെ കുടിശിക നിഷേധിച്ചും ഉത്തരവിറക്കിയത് ഇതാണ് വ്യക്തമാക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്.ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ബിനോദ് എന്നിവർ പറഞ്ഞു.
എട്ടുവർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം കണ്ടാൽ കേരളത്തിൽ ജീവനക്കാരായി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും ജുഡിഷ്യൽ ഉദ്യോഗസ്ഥരും മാത്രമേയുള്ളൂവെന്ന് തോന്നും. സർക്കാർ ജീവനക്കാരെ വെറും ഏഴാം കൂലികളായാണ് കാണുന്നത്. 50 ദിവസത്തിനുള്ളിൽ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മുഴുവൻ ഡി.എയും അനുവദിച്ചു. എന്നാൽ, ജീവനക്കാർക്ക് 19 ശതമാനം ഡി.എ കുടിശികയാക്കിയും അവരുടെ പാത്രത്തിൽ പിച്ച നൽകിയും പിണറായി സർക്കാർ യഥാർത്ഥ യജമാനഭക്തി കാണിക്കുകയാണ്.