കോടതി ഉത്തരവുണ്ടായിട്ടും കിറ്റിന്റെ കമ്മിഷൻ കിട്ടാതെ റേഷൻ വ്യാപാരികൾ
ആലപ്പുഴ: കൊവിഡ്കാലത്ത് സൗജന്യഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത ഇനത്തിൽ
റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുള്ള കമ്മിഷൻ ഇതുവരെ കിട്ടിയില്ല. ഇതിനെതിരെ കോടതിയെ
സമീപിച്ച ആറ് റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ നൽകാൻ 2023 ജൂലായിൽ ഉത്തരവിട്ടിരുന്നു.
വ്യാപാരികൾ തുടർഹർജി സമർപ്പിച്ചതോടെ കൊവിഡ് കിറ്റ് വിതരണം ചെയ്ത മുഴുവൻ റേഷൻ വ്യാപാരികൾക്കും കമ്മിഷൻ നൽകാൻ ജനുവരി 18ന് ഹൈക്കോടതിയുടെ തുടർ ഉത്തരവുണ്ടായി. ഒരു കിറ്റിന് അഞ്ച് രൂപ വീതം കമ്മിഷനായി നൽകാനായിരുന്നു ഉത്തരവ്. എന്നാൽ, പതിമൂന്ന് മാസത്തെ കമ്മിഷനിൽ മൂന്ന് മാസത്തെ മാത്രം നൽകി സർക്കാർ തടിതപ്പുകയായിരുന്നു. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
നിയമപോരാട്ടം തുടർന്നെങ്കിലും പണമില്ലെന്ന് പറഞ്ഞ് രണ്ടാം പിണറായി സർക്കാരും കൈയൊഴിഞ്ഞു.
സമരം ആലോചിക്കാൻ യോഗം
1.ഹൈക്കോടതി വിധി ഉണ്ടായിട്ടും സർക്കാർ കമ്മിഷൻ നൽകാത്തത് പ്രതിക്ഷേധാർഹമാണെന്നും വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരി
ക്കുമെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു
2.വേതന പായ്ക്കേജ് വർദ്ധന, വേതനം യഥാസമയം നൽകാത്തത്, ഡിപ്പോകളിലെ അനസ്ഥകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമരം ആലോചിക്കാൻ 15ന് സംയുക്തയോഗം തിരുവനന്തപുരത്ത് കൂടാനും തീരുമാനിച്ചിട്ടുണ്ട്
3. 2020 -21ൽ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതിന് 45 കോടിയോളം രൂപയാണ് കമ്മിഷൻ കുടിശികയുള്ളത്. 14,257 റേഷൻ വ്യാപാരികൾക്ക് പത്ത് മാസത്തെ കമ്മിഷൻ ലഭിക്കാനുണ്ട്
കോടതി ഉത്തരവ് വന്നതോടെ വ്യാപാരികൾ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ തുടർ നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല
- എൻ.ഷിജീർ, സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ
റേഷൻ ഡിലേഴ്സ് അസോ.