ഓഹരി വിപണിയിൽ മിന്നുന്നതെല്ലാം പൊന്നല്ല
കൊച്ചി: രാജ്യത്തെ ഓഹരി വിപണി റെക്കാഡുകൾ കീഴടക്കി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണെങ്കിലും വലിയൊരു തകർച്ച ആസന്നമാണെന്ന ആശങ്കകൾ ശക്തമാകുന്നു. വിദേശ ഫണ്ടുകളുടെയും ആഭ്യന്തര നിക്ഷേപകരുടെയും കരുത്തിലാണ് മൂന്ന് വർഷമായി ഓഹരി സൂചികകൾ വലിയ മുന്നേറ്റം നടത്തിയത്. മുൻനിര കമ്പനികളുടെ ഓഹരികൾക്കൊപ്പം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും മുൻപൊരിക്കലുമില്ലാത്ത കുതിപ്പാണ് കാഴ്ചവയ്ക്കുന്നത്. ഹർഷദ് മേത്ത, ചേതൻ പരേഖ് എന്നിവർ നടത്തിയതിന് സമാനമായ തട്ടിപ്പുകൾ വിപണിയിൽ ശക്തമാണെന്ന് മുൻനിര വ്യവസായികൾ ഉൾപ്പെടെ മുന്നറിയിപ്പ് നൽകുന്നു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിൽ കുമിള ഭീഷണി ശക്തമാണെന്ന് ഏപ്രിൽ ആദ്യ വാരം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) ചെയർപേഴ്സൺ മധാബി പുരി ബുച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തിക അടിത്തറയില്ലാത്ത കമ്പനികളുടെ ഓഹരികൾ വാങ്ങുമ്പോൾ നിക്ഷേപകർ കരുതലെടുക്കണമെന്ന് അവർ നിർദേശിച്ചതിനാൽ അടുത്ത ദിവസങ്ങളിൽ ചെറുകിട, ഇടത്തരം കമ്പനികളുടെ സൂചിക വില്പന സമ്മർദ്ദം നേരിട്ടു. എന്നാൽ അതിനുശേഷം ഈ കമ്പനികളുടെ ഓഹരികൾ പൂർവാധികം ശക്തിയോടെ മുന്നേറ്റം നടത്തുകയാണ്. ചെറുകിട, ഇടത്തരം കമ്പനികളിലെ നിക്ഷേപത്തിൽ നിന്നും സ്വപ്ന സമാനമായ വരുമാനം ലഭിക്കുന്നതിനാൽ റീട്ടെയ്ൽ നിക്ഷേപകർക്ക് ഇവയോടുള്ള പ്രിയം കൂടുകയാണ്.
കൊൽക്കത്ത ആസ്ഥാനമായി വൻതട്ടിപ്പെന്ന് ഹർഷ് ഗോയങ്ക
ഹർഷദ് മേത്ത, ചേതൻ പരേഖ് കാലത്തിന് സമാനമായ വമ്പൻ തട്ടിപ്പുകളുടെ എണ്ണം കൊൽക്കത്ത ആസ്ഥാനമായി ഓഹരി വിപണിയിൽ കുത്തനെ കൂടുകയാണെന്ന് ആർ. പി. ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക മുന്നറിയിപ്പ് നൽകി. പ്രൊമോട്ടർമാർ കമ്പനികളുടെ ലാഭം പെരുപ്പിച്ച് കാണിച്ചും സ്റ്റോക്ക് ബ്രോക്കർമാരുമായി ഒത്തുകളിച്ചും ഓഹരി വില കൃത്രിമമായി ഉയർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചെറുകിട നിക്ഷേപകർ ഇത്തരം കെണികളിൽ വീഴാതിരിക്കാൻ സെബിയും ധനമന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്നും ഹർഷ് ഗോയങ്ക ആവശ്യപ്പെട്ടു.
ചെറുകിട, ഇടത്തരം മേഖലയിലെ ചില കമ്പനികളുടെ വില യാഥാർത്ഥ്യ ബോധമില്ലാത്ത ഉയരങ്ങളിലെത്തിയെങ്കിലും ഇപ്പോഴത്തെ സാഹചര്യം കുമിളയല്ലെന്ന് ഉറപ്പിച്ചു പറയാനാകും.
ഗണേഷ് മോഹൻ
സി. ഇ. ഒ
ബജാജ് ഫിൻസെർവ് അസറ്റ് മാനേജ്മെന്റ്