തനിക്കെതിരെ അഴിമതി ആരോപണമില്ലെന്ന് മോദി
റാഞ്ചി: പ്രധാനമന്ത്രിയായപ്പോഴും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും തനിക്കെതിരെ ഒരു അഴിമതി ആരോപണവുമുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 25 വർഷമായി ഒരു അഴിമതിയും തനിക്കെതിരെ ഉണ്ടായിട്ടില്ല. അനന്തരാവകാശികൾക്കായി താൻ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
തനിക്ക് സ്വന്തമായി വീടോ സൈക്കിളോ പോലുമില്ല. പക്ഷേ അഴിമതിക്കാരായ ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ് നേതാക്കൾ അവരുടെ മക്കൾക്കായി വൻ സമ്പത്ത് സമ്പാദിച്ചു. പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ മക്കളുടെ അനന്തരാവകാശത്തിനായി എല്ലാം ശേഖരിക്കുകയാണ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ പാകിസ്ഥാൻ പ്രാർത്ഥിക്കുകയാണെന്നും മോദി ആരോപിച്ചു.
ഇത് പുതിയ ഇന്ത്യ
ഇത് പുതിയ ഇന്ത്യയാണെന്ന് മോദി പറഞ്ഞു. സർജിക്കൽ സ്ട്രൈക്കും ബാലകോട്ട് സ്ട്രൈക്കും പാകിസ്ഥാനെ വിറപ്പിച്ചു. ഇന്ത്യക്ക് വേണ്ടത് ശക്തമായ ഒരു സർക്കാരിനെയാണ്. തന്റെ ജീവിതാനുഭവങ്ങളാണ് 10 വർഷത്തെ ക്ഷേമ പദ്ധതികൾക്ക് പ്രചോദനമായത്. ഗുണഭോക്താക്കളെ കാണുമ്പോൾ തനിക്ക്
ആനന്ദക്കണ്ണീർ വരുമെന്നും മോദി പറഞ്ഞു.