ബംഗാളിയുടെ മരണം കൊലപാതകം: ബംഗാളി ദമ്പതിമാർ അറസ്റ്റിൽ

Sunday 05 May 2024 1:54 AM IST

പെരിന്തൽമണ്ണ: വാടകക്വാർട്ടേഴ്സിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പശ്ചിമബംഗാൾ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഖാസ് രാംകർചർ സ്വദേശി ബുദ്ധദേവ് ദാസ് (27), ഭാര്യ ദോളൻ ചപദാസ് (33) എന്നിവരാണ് ബംഗാളിൽ അറസ്റ്റിലായത്. പെരിന്തൽമണ്ണയിലെ വാടകക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സൗത്ത് 24 പർഗാനാസ് ഹരിപൂർ സ്വദേശി ദീപാങ്കർ മാജിയെയാണ് (38) പുറത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിൽ കഴിഞ്ഞ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് പറയുന്നതിങ്ങനെ: ദീപാങ്കർ മാജിയുടെ താമസസ്ഥലത്ത് നാട്ടുകാരായ ദമ്പതിമാർ ഇടക്കിടെ വരാറുണ്ടായിരുന്നു. ഇതിനിടയിൽ ദീപാങ്കർ സ്ത്രീയുടെ നഗ്നവീഡിയോ ഫോണിൽ പകർത്തുകയും അതുപയോഗിച്ച് പലപ്പോഴായി ബ്ലാക്ക് മെയിൽ ചെയ്തതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് പലയിടങ്ങളിൽ നിന്നായി വാങ്ങിയ ഉറക്ക ഗുളികയുമായി ദീപാങ്കറിന്റെ താമസസ്ഥലത്തെത്തിയ സ്ത്രീ സൗഹൃദം നടിച്ച് ഉറക്കഗുളിക വെള്ളത്തിൽ കലർത്തി നൽകി. മയക്കിയ ശേഷം ഭർത്താവിനെ വിളിച്ചുവരുത്തി. രണ്ടുപേരും ചേർന്ന് തലയിണ കൊണ്ട് മുഖത്തമർത്തി കൊലപ്പെടുത്തുകയായിരുന്നു.

പിടികൂടിയത് ബംഗാളിൽ നിന്ന്

  • വാടകക്വാർട്ടേഴ്സിന് സമീപത്തെ ആളുകളുടെ മൊഴിയിൽ നിന്നും 26ന് പ്രതികൾ ഇവിടെ എത്തിയിരുന്നതായി വിവരം കിട്ടി.
  • താമസസ്ഥലം കണ്ടെത്തി അന്വേഷിച്ചപ്പോൾ ഇരുവരും അവിടെയുണ്ടായിരുന്നില്ല. അന്വേഷണത്തിൽ പ്രതികൾ ബംഗാളിലെത്തിയതായി മനസിലായി. ബംഗാൾ പൊലീസുമായി ബന്ധപ്പെട്ട് ഇവരെ തടഞ്ഞുവച്ചു. കുറ്റം സമ്മതിച്ചതോടെ 30ന് അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണയിലെ പൊലീസ് സംഘം ബംഗാളിലെത്തി മേയ് രണ്ടിന് ഇവരെ പെരിന്തൽമണ്ണയിലെത്തിച്ചു.
  • കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Advertisement
Advertisement