നേതൃമാറ്റക്കുരുക്കിൽ വീണ്ടും കോൺഗ്രസ്
തിരുവനന്തപുരം: സംഘടനാദൗർബല്യം പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിച്ചുവെന്ന വിലയിരുത്തലിനെ തുടർന്ന് സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ചർച്ചയാവുന്നു. അടുത്ത വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും 2026ലെ നിയമസഭ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കാൻ സംഘടനാസംവിധാനം ഉടച്ചുവാർക്കണമെന്ന അഭിപ്രായമാണ് പാർട്ടിയിൽ ഉയരുന്നത്. അതിനിടെ കെ.പി.സി.സി അദ്ധ്യക്ഷന്റെ ചുമതല കെ. സുധാകരൻ ചൊവ്വാഴ്ച വീണ്ടും ഏറ്റെടുക്കുമെന്നും സൂചനയുണ്ട്.
നിലവിലെ രീതിയിൽ മുന്നോട്ടുപോകുന്നത് ഗുണകരമല്ലെന്നാണ് കെ.പി.സി.സി നേതൃയോഗത്തിലെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ കെ.പി.സി.സി അദ്ധ്യക്ഷന്റെ ചുമതല കൈമാറിയ കെ.സുധാകരൻ തിരികെയെത്താൻ എ.ഐ.സി.സി നിർദ്ദേശം കാത്തിരിക്കേയാണ് നേതൃമാറ്റം പാർട്ടിയിൽ ചർച്ചാവിഷയമായത്. ലോക്സഭ തിരഞ്ഞെടുപ്പ് എകോപനം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മറ്റുള്ളവരുമായി കൂടിയാലോചിച്ച് നടത്തുകയായിരുന്നു. താരതമ്യേന ചെറുപ്പമായ പ്രതിപക്ഷനേതാവിനൊപ്പം പാർട്ടിക്ക് പുതിയ മുഖം നൽകാൻ കെ.പി.സി.സി അദ്ധ്യക്ഷനടക്കം മാറണമെന്ന അഭിപ്രായം പല നേതാക്കളും പങ്കുവയ്ക്കുന്നു.
മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ ചെറുപ്പക്കാരെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നാൽ സംഘടനാദൗർബല്യം പരിഹരിക്കാനും സംഘടനാസംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനും വഴിതെളിക്കുമെന്നുമാണ് പൊതുവേയുള്ള ചിന്ത.ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം അഴിച്ചുപണിയിലേക്ക് പാർട്ടി നീങ്ങുമെന്ന സൂചന ചില നേതാക്കൾ പ്രചരിപ്പിക്കുന്നുണ്ട്.
കോൺഗ്രസിനെ വീറുറ്റതും ചടുലവുമാക്കിയ നേതാവെന്നനിലയിൽ ശ്രദ്ധേയനായ കെ.സുധാകരനെ ഒഴിവാക്കുന്നത് ഉചിതമാണോ എന്ന ചർച്ചയും പാർട്ടിക്കുള്ളിലുണ്ട്. ജാതി,മത സമവാക്യങ്ങൾ പാലിക്കപ്പെടേണ്ടതുമുണ്ട്.
ന്യൂനപക്ഷ നേതാവിന് മുൻതൂക്കം
1. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്നകലുന്നതും തലയെടുപ്പുള്ള നേതാക്കൾ ഈ വിഭാഗത്തിൽ നിന്നു കുറയുന്നതും അവരുടെ വോട്ട് ബാങ്കിനെ കാര്യമായി ബാധിക്കുന്നുവെന്ന വിഷയം പാർട്ടി കേന്ദ്രനേതൃത്വത്തിന് മുന്നിലുണ്ട്.
2. അങ്ങനെ വന്നാൽ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എം.എൽ.എമാരായ റോജി എം.ജോൺ, മാത്യു കുഴൽനാടൻ എന്നിവർക്ക് മുൻഗണന ലഭിക്കും. പി.സി. വിഷ്ണുനാഥും സജീവ പരിഗണനയിലുണ്ട്.
3. മുഖ്യമന്ത്രി പിണറായി വിജയനെ ആരോപണ മുൾമുനയിൽ നിർത്താനായതും ചടുലമായ സംഘടനാപാടവവുമാണ് മാത്യു കുഴൽനാടന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. പാർട്ടിയിൽ പഴയപോലെ ഗ്രൂപ്പുകൾ സജീവമല്ലാത്തതും ചെറുപ്പക്കാരുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.
4. നേതൃപാടവവും പരിചയസമ്പത്തും കണക്കിലെടുത്താൽ മുതിർന്ന നേതാക്കളായ കെ.മുരളീധരൻ, അടൂർ പ്രകാശ് , കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ തുടങ്ങിയവർക്കായിരിക്കും പരിഗണന.