കാണാതായ യുവതി മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ, മറ്റൊരിടത്ത് തൂങ്ങിമരിച്ച നിലയിൽ സുഹൃത്തും, യുവതിയെ കൊലപ്പെടുത്തിയതെന്ന് സംശയം

Monday 06 May 2024 12:00 AM IST

പിലാത്തറ (കണ്ണൂർ): പെരിങ്ങോം മാതമംഗലത്തുനിന്ന് കാണാതായ യുവതിയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ വീട് നോക്കാൻ ഏല്പിച്ചിരുന്ന യുവാവിനെ ഇവിടെ നിന്ന് 22 കിലോമീറ്റർ അകലെയുള്ള റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടു. ഇരുവരും സുഹൃത്തുക്കളാണ്. യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മാതമംഗലം സ്വദേശി അനില (33), കുറ്റൂർ ഇരൂൾ സ്വദേശി സുദർശൻ പ്രസാദ് എന്ന ഷിജു (34) എന്നിവരാണ് മരിച്ചത്. അനിലയെ വിമുക്തഭടൻ ജിറ്റി ജോസഫിന്റെ പയ്യന്നൂർ അന്നൂർ കൊരവയലിലെ വീട്ടിലും ഷിജുവിനെ ഇരൂൾ വെള്ളരിയാനത്തെ റബർ തോട്ടത്തിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ ഷിജുവിന്റെ വീടിനടുത്താണ് റബർ തോട്ടം. സഹോദരനാണ് ഇന്നലെ രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിനോദ യാത്രയ്ക്ക് പോയ ജിറ്റി ജോസഫും കുടുംബവും സുഹൃത്തായ ഷിജുവിനെ വീട് നോക്കാൻ ഏൽപ്പിച്ചിരുന്നു. വീടിന്റെ താക്കോലും നൽകിയിരുന്നു. ഇന്നലെ രാവിലെ ഷിജുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ വീട്ടുടമ ബന്ധുക്കളെ വിവരമറിയിച്ചു. ഇവർ വന്നുനോക്കിയപ്പോഴാണ് യുവതിയെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിൽ കാണുന്നത്. വാതിൽ ചാരിയ നിലയിലായിരുന്നു. അനിലയെ ജിറ്റി ജോസഫിനും കുടുംബത്തിനും അറിയില്ല. അനിലയെ ഈ വീട്ടിലേക്ക് വിളിച്ചുവരുത്തി ഷിജു കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ സംശയം.

മാതമംഗലത്തെ ഫർണിച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന അനില കഴിഞ്ഞ മൂന്നിന് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. മടങ്ങിയെത്താത്തതിനെ തുടർന്ന്

ഭർത്താവ് പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു. അനിലയുടെ മരണത്തിൽ പയ്യന്നൂർ പൊലീസും ഷിജുവിന്റെ മരണത്തിൽ പരിയാരം പൊലീസും കേസെടുത്തു.

അനിലയുടെ മുഖം

വികൃതമായ നിലയിൽ

മാരകമായി പരിക്കേറ്റ് മുഖം വികൃതമായ നിലയിലായിരുന്നു അനിലയുടെ മൃതദേഹം. വായിൽനിന്നടക്കം ചോരയൊലിച്ച നിലയിൽ വീടിനുള്ളിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു. ഷാൾകൊണ്ട് മുഖം മൂടിയിരുന്നു. പിടിവലി നടന്ന ലക്ഷണങ്ങളുമുണ്ട്.

ഇരുവരും സഹപാഠികൾ

അനിലയും ഷിജുവും സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണെന്ന് വിവരം. അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ബന്ധുക്കളടക്കം അനിലയെ നിർബന്ധിച്ചു. അനില അതിന് തയ്യാറായെങ്കിലും ബന്ധം തുടരാൻ ഷിജു നിർബന്ധിച്ചുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. അനിലയ്ക്ക് രണ്ട് മക്കളുണ്ട്. ഷിജുവും വിവാഹിതനും രണ്ടുമക്കളുടെ പിതാവുമാണ്.

Advertisement
Advertisement