ഡ്രൈവറുടെ ഹർജിയിൽ കോടതി ഉത്തരവ്; മേയർക്കെതിരെ ജാമ്യമില്ലാക്കുറ്റം, രണ്ടാമത്തെ കേസെടുത്തു
തിരുവനന്തപുരം: വിവാദ ബസ് തടയൽ സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസെടുത്തു. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
നേമം സ്വദേശിയായ ഡ്രൈവർ യദുവിന്റെ ഹർജിയിൽ മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് കെ.എം. സച്ചിൻ ദേവ് എം.എൽ.എ, മേയറുടെ സഹോദരൻ അരവിന്ദ്, അരവിന്ദിന്റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന യുവാവ് എന്നീ അഞ്ചു പേർക്കെതിരെ കേസെടുക്കാനായിരുന്നു കോടതി ഉത്തരവ്.
ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അഭിനിമോൾ എസ്. രാജേന്ദ്രനാണ് കന്റോൺമെന്റ് പൊലീസിനോട് കേസെടുക്കാൻ ഉത്തരവിട്ടത്. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജി പരിഗണിച്ച ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവുപ്രകാരം മേയർക്കും കുടുംബത്തിനുമെതിരെ കന്റോൺമെന്റ് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്നാൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുള്ളതാണ് ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസ്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ബസിനുളളിലേക്ക് അതിക്രമിച്ചുകടന്ന് ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്ന കുറ്റം ജാമ്യമില്ലാവകുപ്പാണ്.
ബസ് തടഞ്ഞു, പൊതു ശല്യമുണ്ടാക്കി എന്നീ ചെറിയ വകുപ്പുകളാണ് ആദ്യ കേസിൽ പൊലീസ് ചുമത്തിയത്. ബസിൽ നിന്നു കാണാതായ മെമ്മറി കാർഡിന്റെ അന്വേഷണത്തിൽ ശരിയായ അന്വേഷണം നടത്തുന്നതിനുപകരം യദുവിന്റെ ഫോൺ പരിശോധിക്കുന്നതുൾപ്പെയുള്ള തന്ത്രങ്ങൾ പൊലീസ് മെനയുന്നതിനിടയിലാണ് മേയർക്കെതിരെ ഈ കേസുകൂടി എടുക്കേണ്ടിവന്നത്.
ഹർജിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ
ഏപ്രിൽ 27 ന് തൃശ്ശൂരിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബസ് തിരിക്കുമ്പോൾ ഡിപ്പോയിൽ വച്ച് പരിശോധിച്ച് സി.സി.ടി.വി ക്യാമറകൾ അടക്കം പ്രവർത്തനസജ്ജമാണെന്ന് വിലയിരുത്തിയിരുന്നു. ഈ മെമ്മറി കാർഡാണ് കാണാതായത്. യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിടിച്ചെടുക്കുക, മേയറുടെയും കൂട്ടരുടെയും അതിക്രമങ്ങൾ ചിത്രീകരിച്ച യാത്രക്കാരന്റെ മൊബൈലിൽ നിന്ന് ദൃശ്യങ്ങൾ എം.എൽ.എ ഭീഷണിപ്പെടുത്തി നീക്കം ചെയ്തത് വീണ്ടെടുക്കുക, മേയറുടെ സ്വകാര്യ വാഹനം പിടിച്ചെടുക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും യദു ഹർജിയിൽ ഉന്നയിച്ചിരുന്നത്.