പോക്സോ കേസിൽ 54 വർഷം തടവും 1.40 ലക്ഷം പിഴയും

Wednesday 08 May 2024 12:15 AM IST

കാഞ്ഞങ്ങാട്: 14കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 54 വർഷം തടവും 1.40 ലക്ഷം പിഴയടക്കാനും ശിക്ഷ. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി സി.സുരേഷ് കുമാറാണ് വിധി പറഞ്ഞത്. ചിറ്റാരിക്കൽ കടുമേനി പാട്ടേങ്ങാനം ഏണിയാട്ട് ഹൗസിൽ ആന്റോ ചാക്കോച്ചൻ എന്ന ആന്റപ്പനെ ( 28 )ആണ് കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു വർഷവും 4 മാസവും അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

2019 ഏപ്രിൽ മാസത്തിൽ പല ദിവസങ്ങളിൽ പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും, മെസ്സേജ് അയക്കുകയും, 2019 ജൂലായ് മാസത്തിൽ പല ദിവസങ്ങളിലായി പെൺകുട്ടിയെ പ്രതിയുടെ കാറിൽ കയറ്റിയും 2019 സെപ്തംബർ 8,9,10 തീയതികളിൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ വച്ചും പീഡിപ്പിച്ചതായാണ് പരാതി. ഇക്കാര്യം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്‌പെക്ടറായിരുന്ന കെ.പി വിനോദ്കുമാറും അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചിറ്റാരിക്കൽ ഇൻസ്‌പെക്ടറായിരുന്ന പി.രാജേഷുമാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.

Advertisement
Advertisement