ഉറക്കം ഉണരും മുമ്പേ കഴുത്തറുത്ത് കൊല

Tuesday 07 May 2024 10:57 PM IST

കൊല്ലം: തിങ്കളാഴ്ച രാത്രിയിലും ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചിട്ടാണ് പൂതക്കുളം തെങ്ങിൽ വീട്ടിൽ പ്രീതയും മക്കളും ഉറങ്ങാൻ കിടന്നത്. രാവിലെ നാട്ടുകാർ ടി.വിയിലൂടെയും വാട്‌സാപ്പ് ഗ്രൂപ്പിലൂടെയും അറിഞ്ഞത് പ്രീതയുടെയും മകളുടെയും മരണവാർത്തയാണ്.

പൊതുവേ ശാന്തസ്വഭാവക്കാരനും മദ്യമോ പുകവലിയോ ഇല്ലാത്ത പ്രീതയുടെ ഭർത്താവ് ശ്രീജുവാണ് കൊല ചെയ്തതതെന്ന വിവരം ഞെട്ടലോടെയാണ് നാട്ടുകാരും ബന്ധുക്കളും കേട്ടത്.

പൂതക്കുളത്ത് കടകൾ പൊതുവെ കുറവായതിനാൽ പ്രീതയുടെ വീടിനോട് ചേർന്നുള്ള തുണിക്കടയെയും ഫാൻസി കടയെയുമാണ് നാട്ടുകാർ ആശ്രയിച്ചിരുന്നത്. ഇതിനാൽ തന്നെ നാട്ടുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു പ്രീതയ്ക്ക്. എല്ലാവരോടും സൗമ്യമായുള്ള പെരുമാറ്റമായിരുന്നു പ്രീതയുടേത്.

ശ്രീജു മേസ്തിരിപണിക്കാരനാണ്. ജോലികഴിഞ്ഞ് സന്ധ്യയ്ക്ക് ഇയാളും കടയിൽ ഇരിക്കുമായിരുന്നു. ബന്ധുക്കളോടോ നാട്ടുകാരോടോ സാമ്പത്തിക ബാദ്ധ്യത ഉള്ളതായി പ്രീത പറഞ്ഞിരുന്നില്ല. കൊലപാതക വിവരം അറിഞ്ഞ് നിമിഷനേരം കൊണ്ടാണ് പ്രീതയുടെ വീടും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞത്.

വീട്ടുപരിസരത്തേക്ക് എത്തുന്നതിന് പൊലീസ് നിയന്ത്രണവും ഏർപ്പെടുത്തി.

വർഷങ്ങളായി ബാങ്ക് കളക്ഷൻ ഏജന്റായി പ്രവർത്തിക്കുന്ന പ്രീതയ്‌ക്കെതിരെ ഇതുവരെ ഒരു പരാതിയും ഉയർന്നിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു. കൊല്ലപ്പെട്ട ശ്രീനന്ദയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീരാഗും പഠിക്കാൻ മിടുക്കരായിരുന്നു. പത്താം ക്ലാസിൽ മികച്ച വിജയം കരസ്ഥമാക്കിയതിന് ശ്രീരാഗിനെ പൂതക്കുളത്തെ പ്രാദേശിക ക്ലബുകൾ അനുമോദിച്ചിരുന്നു. പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹം പുറത്തേക്ക് എത്തിച്ചപ്പോൾ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ അലമുറയിട്ട് കരയുന്ന കാഴ്ചയാണ് കാണാനായത്.

Advertisement
Advertisement