നയനയ്ക്കും ഗോകുലിനും സ്വർണം!
ഭുവനേശ്വർ: ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ രണ്ടാം ദിനം വനിതകളുടെ ലോംഗ് ജമ്പിൽ നയന ജയിംസും പുരുഷൻമാരുടെ ഡെക്കാത്ത്‌ലണിൽ കെ.ആർ ഗോകുലും സ്വർണം നേടി. പുരുഷൻമാരുടെ 800 മീറ്ററിൽ മുഹമ്മദ് അഫ്‌സലും 110 മീറ്റർ ഹർഡിൽസിൽ സച്ചിൻ ബിനുവും വെങ്കലവും സ്വന്തമാക്കി.
ഡെക്കാത്ത്‌ലണിൽ 6762 പോയിന്റ് നേടിയാണ് ഗോകുൽ സ്വർണം നേടിയത്.
ലോംഗ്ജമ്പിൽ 6.53 മീറ്റർ ചാടിയാണ് നയന സ്വർണം നേടിയത്. 6.34 മീറ്റർ ചാടിയ ഉത്തർപ്രദേശിന്റെ ശൈലിസിംഗിനാണ് വെള്ളി. പുരുഷൻമാരുടെ 800 മീറ്ററിൽ 1 മിനിട്ട് 50.44 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അഫ്സൽ വെങ്കലം നേടിയത്. 110 മീറ്റർ ഹർഡിൽിസിൽ 14.25 സെക്കൻഡിലാണ് സച്ചിൻ ബിനു മൂന്നാമത് ഫിനിഷ് ചെയ്തത്.
വനിതകളുടെ ഷോട്ട്പുട്ടിൽ മഹാരാഷ്ട്രയുടെ ആഭാ ഖാത്തുവ 18.41 മീറ്റർ ദൂരത്തേയ്ക്ക് ഷോട്ടെറിഞ്ഞ് ദേശീയ റെക്കാഡോടെ സ്വർണം നേടി. 2022ൽ ചെന്നൈയിൽ മൻപ്രീത് കൗർ സ്ഥാപിച്ച 18.06 മീറ്ററിന്റ റെക്കാഡാണ് ആഭ തിരുത്തിയത്. ഇന്നലേയും ആർക്കും ഒളിമ്പിക്സ് യോഗ്യത നേടാനായില്ല.